മതനിരപേക്ഷത തകർക്കപ്പെടുമ്പോൾ മാധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരും അനങ്ങാപ്പാറ നയം വെടിയണം. മുഖ്യമന്ത്രിപിണറായി വിജയൻ

കോഴിക്കോട്: രാജ്യത്ത് മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളുടെ മകുടോദാഹരണമാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങ്. മതനിരപേക്ഷത തകർക്കപ്പെടുമ്പോൾ മാധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരും അനങ്ങാപ്പാറ നയം വെടിയണമെന്നും മുഖ്യമന്ത്രിപിണറായി വിജയൻ. എം പി വീരേന്ദ്രകുമാർ അനുസ്മരണ റാലിയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിനെതിരെ പല വിധത്തിലുള്ള ഭീഷണികൾ ഉയരുന്ന കാലമാണിത്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ ആർഎസ്എസ് ആഗ്രഹിക്കുന്നില്ല. ഈ വ്യവസ്ഥ അട്ടിമറിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

എല്ലാം തങ്ങളുടെ കാൽക്കീഴിലാക്കണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ജുഡീഷ്യറിയെ കാൽക്കീഴിലാക്കാനുള്ള ശ്രമം വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടന്നു. പാർലമെന്റിനു പോലും കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങൾ ഉൾക്കൊള്ളാൻ ഭരിക്കുന്ന പാർട്ടിക്ക് സാധിക്കേണ്ടതുണ്ട്. എന്നാൽ എല്ലാം തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾ പോലും ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നമ്മുടെ രാഷ്ട്രത്തെ മതരാഷ്ട്രമാക്കണമെന്നാണ് ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. മതനിരപേക്ഷത തകർക്കാൻ വലിയ ശ്രമങ്ങൾ ഉണ്ടാകുന്നു. രാജ്യം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സോഷ്യലീസ്റ്റ് വീക്ഷണം ഉൾപ്പെടെയുള്ളവ വെല്ലുവിളിക്കപ്പെടുകയാണ്. അധികാരം കൂടുതൽ കേന്ദ്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും യാതൊരു ആലോചനയും ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.