പി വി ശ്രീനിജിനെ എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനം

കൊച്ചി: എറണാകുളത്ത് സംഘടനാതലത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങളിൽ പാർട്ടി കർശന നടപടി എടുക്കുന്നു.കുന്നത്തുനാട് എംഎല്‍എയും സിപിഎം നേതാവുമായ പി വി ശ്രീനിജിനെ എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചു.സംഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.

കേരള ബ്ലാസ്റ്റേഴ്‌സ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ച് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിലെ ഗേറ്റ് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് പി വി ശ്രീനിജിനെതിരെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സെലക്ഷനെത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിന് പുറത്ത് കാത്തുനിന്നത്. പ്രതിഷേധത്തെ തുടർന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറക്കുകയായിരുന്നു.

മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട് പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന സിഐടിയു നേതാവ് പി കെ അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ഭാരവാഹിത്വ സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കാൻ സി ഐ ടി യുവിന് പാർട്ടി ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.ടോയോട്ട ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ വാഹനങ്ങൾ അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ടെന്ന ആരോപണം ആരോപണം നിലനിൽക്കെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറാണ് അനിൽകുമാറിനെ വീണ്ടും വിവാദത്തിലാക്കിയത്.

അനിൽ കുമാറുമായി ബന്ധപ്പെട്ടുള്ള മിനി കൂപ്പർ വിവാദത്തിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനെ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നു നീക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ . ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി. ലളിത ജീവിതം നയിക്കണമെന്ന സിപിഎം നിബന്ധന സി ഐ ടി യു നേതാക്കൾക്കും ബാധകമാണെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി.