എട്ടുവയസ്സുകാരിയുടെ നുണ; ഡെലിവറി ബോയിയെ മർദ്ദിച്ച് ആൾക്കൂട്ടം, രക്ഷകനായത് സിസിടിവി

ബെംഗളൂരു∙ മാതാപിതാക്കളുടെ വഴക്കിൽനിന്നു രക്ഷപ്പെടാനായി എട്ടുവയസ്സുകാരി പറഞ്ഞ നുണ വിശ്വസിച്ച് ആൾക്കൂട്ടം അസം സ്വദേശിയായ ഡെലിവറി ബോയിയെ മർദ്ദിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലായിരുന്നു സംഭവം. ഭക്ഷണ വിതരണത്തിനെത്തിയ ഡെലിവറി ബോയ് ടെറസിലേക്കു കൂട്ടിക്കൊണ്ടു‌പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്.

എന്നാൽ കുട്ടി ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ വഴക്കില്‍നിന്നു രക്ഷപെടാന്‍ നുണ പറയുകയും ചെയ്തു. ബലമായി ടെറസിലേക്കു കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ കയ്യില്‍ കടിച്ചു താന്‍ രക്ഷപെട്ടെന്നുമായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞത്. കുട്ടിയുടെ ആരോപണത്തിനു പിന്നാലെ മാതാപിതാക്കളും ഫ്ലാറ്റിലെ മറ്റു താമസക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നു യുവാവിനെ മർദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവാവിന്റെ തോളെല്ലിനു പരുക്കുണ്ട്. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടി പറഞ്ഞതു നുണയാണെന്നു വ്യക്തമായി. പെണ്‍കുട്ടി തനിയെ നടന്നു ടെറസില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും യുവാവ് പാഴ്സല്‍ നല്‍കി മടങ്ങാനൊരുങ്ങുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

മർദ്ദനമേറ്റെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. കുട്ടി എന്തിനാണു കളവ് പറഞ്ഞതെന്നു മനസിലാകുന്നില്ലെന്നും തനിക്കും ഒരു മകളുണ്ട്, ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ മാതാപിതാക്കള്‍ പ്രതികരിക്കുന്ന രീതി മനസിലാകുമെന്നും യുവാവ് പറ‍ഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ ബെംഗളുരുവില്‍നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോവുകയാണെന്നും ഇയാള്‍ വ്യക്തമാക്കി.