വേഗതയുള്ള ട്രെയിൻ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു,കെ-റെയിൽ നടപ്പാക്കുകതന്നെ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.വന്ദേഭാരതിനോട് കാണിച്ച പൊതുവായ സമീപനത്തിൽ അതാണ് കാണുന്നതെന്നും കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

വന്ദേഭാരതിൽ സഞ്ചരിച്ചതോടെ കെ-റെയിലിനെ എതിർത്തവരുടെയടക്കം മനസിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ട്.കേന്ദ്ര സർക്കാരാണ് പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്ന് ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയോട് ചോദിച്ചപ്പോൾ അല്ലെന്നും ചർച്ച ചെയ്യുമെന്നുമാണ് പറഞ്ഞത്.മുഖ്യമന്ത്രി പറഞ്ഞു

വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ അദ്ദേഹവുമായി കെ-റെയിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഡൽഹി സന്ദർശനത്തിനെത്തുമ്പോൾ ചർച്ച ചെയ്യാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും വിദേശത്തായിരുന്നതിനാൽ കേരളത്തിൽ വന്ന് ചർച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

സർക്കാരിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ താത്പര്യത്തോടൊപ്പമാണ് സംസ്ഥാന സർക്കാർ നിൽക്കുന്നത്.കെ-റെയിൽ പദ്ധതി ആരുടേയും മനസിൽ നിന്ന് പോയിട്ടില്ല. കെ-റെയിൽ ആവശ്യം തന്നെയാണെന്നാണ് പൊതുവിൽ കാണുന്നത്.ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടിവരുമെന്നും മറ്റു കാര്യങ്ങൾ കാലത്തിനു വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.