ബിജെപി സർക്കാരിന്റെ തുടർഭരണം തടയുക,ലോകസഭാ തെരഞ്ഞെടുപ്പിൽ 15 പാർട്ടികൾ ഒന്നിക്കും

പാറ്റ്ന : ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ബിജെപിയെ എതിർക്കുന്ന 15 പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിൽ ധാരണയായി.5 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരടക്കം ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് ബിഹാറിൽ നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. എം കെ സ്റ്റാലിൻ, മമതാ ബാനർജി, ഭഗവൻ മന്ദ്, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ മുഖ്യമന്ത്രിമാരും ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‌ർഗെ അഭിസംബോധന ചെയ്ത യോഗത്തിൽ പങ്കെടുത്തു.

ബിഹാർ പിടിക്കാനായാൽ ഇന്ത്യ മുഴുവൻ പിടിച്ചെടുക്കാനാകുമെന്ന് മല്ലികാർജുൻ ഖർഗെ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.അടുത്ത യോഗം ഷിംലയിൽ ജുലൈ 12 ന് നടക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേ അറിയിച്ചു.