ഭൂമിയിലെ ​സമ്പന്നനായ ഭിക്ഷക്കാരൻ

മുംബൈ: ബസ്‌സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും ട്രാഫിക് സിഗ്നലുകളിലുമൊക്കെ മു​ഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവും പട്ടിണിയും പരിവട്ടവും നിറഞ്ഞ പശ്ചാത്തലവുമൊക്കെയായി ഭിക്ഷ യാചിക്കുന്ന രൂപമാണ് യാചകൻ എന്നുകേൾക്കുമ്പോൾ മുന്നിൽ തെളിയുക.എന്നാൽ നമ്മുടെ കാഴ്ചകൾക്കപ്പുറം സമ്പന്നരും അതിസമ്പന്നരും ഇവരുടെ ഇടയിലുണ്ടെന്നതാണ് സത്യം.

സാമ്പത്തി​കമായി ഔന്നത്യത്തിൽ വിരാജിക്കുന്ന കോടികൾ ആസ്തിയുള്ള ഒരു യാചകൻ നമ്മുടെ ഇന്ത്യാ രാജ്യത്തുണ്ട്.ഭൂമിയിലെ ​സമ്പന്നനായ യാചകന്റെ തട്ടകം മുംബൈയാണ്.ഭരത് ജെയ്ൻ എന്ന ഭിക്ഷക്കാരന് ഏഴരക്കോടി രൂപയുടെ ആസ്തിയുണ്ട്.മുംബൈ നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥലത്തു് 1.2 കോടി രൂപ വില വരുന്ന രണ്ടു ബെഡ്‌റൂം ഫ്ലാറ്റും,താനെയിൽ സ്വന്തമായ രണ്ടു കടമുറികളുമുണ്ട്.

മുംബൈയെന്ന മഹാനഗരത്തി​ന്റെ തെരുവുകളിൽ ഭിക്ഷ യാചിച്ചാണ് ജെയ്ൻ തന്റെ ‘സമ്രാജ്യം’ കെട്ടിപ്പൊക്കിയത്. യാചിച്ചുകിട്ടുന്നതും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയുമൊക്കെ ചേർന്നാൽ ഇയാളുടെ മാസവരുമാനം ഒരുലക്ഷത്തോളം രൂപയാണെന്നു മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.വാടകയിനത്തിൽ എല്ലാ മാസവും 60000 രൂപ ലഭിക്കും.നഗരത്തിലെ ഏറ്റവും തിരക്കുള്ള ഛത്രപതി ശിവാജി ടെർമിനസ്, ആസാദ് മൈതാൻ എന്നിവ ചുറ്റിപ്പറ്റിയാണ് ഭിക്ഷ തേടുന്നത്.

.ചെറുപ്പത്തിലെ ദാരിദ്ര്യം കാരണം ജെയിന് സ്കൂളിൽ പോകാനായില്ല. തുടർന്നു ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു . പണം കിട്ടിത്തുടങ്ങിയപ്പോൾ ഭിക്ഷാടനം തൊഴിലായി സ്വീകരിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ജെയിന്.തൊഴിലിന് എല്ലാ പിന്തുണയും നൽകുന്ന ഭാര്യയും രണ്ട് ആൺമക്കളുമായി പറേലിൽ ഒരു ബെഡ്‌റൂം അപ്പാർട്‌മെന്റിൽ സന്തോഷമായി ജീവിക്കുന്നു. മക്കൾ രണ്ടുപേരും പഠിക്കുന്നത് കോൺവെന്റ് സ്കൂളിലാണ്. പിതാവും സഹോദരനും ഒപ്പമുണ്ട്.സഹോദരൻ ഒരു സ്റ്റേഷനറി കട നടത്തുന്നു.ഭിക്ഷ യാചിക്കുന്നതു നിർത്താൻ പിതാവും സഹോദരനും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഭരത് ജെയ്ൻ തന്റെ ‘​ജോലി’ തുടരുകയാണ്.