പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് ഹൈക്കോടതി

കോട്ടയം: തല്ലിക്കൊ,ബാക്കി ഞങ്ങൾ നോക്കാമെന്ന സമീപനമല്ല പോലീസ് എടുക്കേണ്ടത്.പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പോലീസിനുവേണ്ടതെന്ന് തിരുവാർപ്പിൽ ബസ് ഉടമയെ സി ഐ ടി യു നേതാവ് മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞു.

എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നു.പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസ് ഉടമ എങ്ങിനെ ആക്രമിക്കപ്പെട്ടു.പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും നേരിട്ടു ഹാജരായ കോട്ടയം ജില്ലാ പോലീസ് മേധാവിയോടും സ്റ്റേഷൻ ഹൗസ് ഓഫീസറോടും കോടതിചോദിച്ചു.കോടതിക്ക് മുന്നിലും ലേബർ ഓഫീസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.

പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും.ആക്രമണം പെട്ടെന്നായിരുന്നു എന്ന പോലീസിന്റെ വിശദീകരണം കേട്ടതോടെ അവിടെ നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്ന് തല്ലിക്കോ എന്ന സമീപനം പോലീസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായി,അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്നും കോടതി വിമർശിച്ചു.

ആ അടി കിട്ടിയത് ബസ്ഉടമയ്ക്ക് അല്ല, കോടതിയുടെ മുഖത്താണ്, അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ.കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നൽകണം. കേസ് 18 നു വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും ഹാജരാവണം. പോലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി, അതിൽ എന്ത് അന്വേഷണം നടത്തി എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.