രാഹുൽ ഗാന്ധി എംപി,വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്തു സുപ്രീംകോടതി

ന്യൂഡൽഹി: മോദി പരാമർശത്തിന്‍റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും. എം പി സ്ഥാനം തിരികെ കിട്ടും.. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശംകൂടെ കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്.ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പുറത്തിറങ്ങിയാൽ അടുത്തയാഴ്ച പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാഹുലിന് പങ്കെടുക്കാനാകും.രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത്.

കര്‍ണാടകത്തിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന രാഹുലിന്‍റെ വിവാദ പരാമര്‍ശമാണ് കേസിനിടയാക്കിയത്.ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിൽ മാര്‍ച്ച് 23ന് സൂറത്ത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ല, മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.