എകെ 47 വിവാഹവാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനം

കൊൽക്കത്ത: വിവാഹവാർഷികത്തിൽ ഭാര്യയ്ക്ക് എകെ 47 തോക്ക് സമ്മാനിച്ച തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് വിവാദത്തിൽ.മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് റിയാസുൽ ഹഖ് ആണ് ഒന്നാം വിവാഹ വാർഷികത്തിൽ ഭാര്യ സബീന യാസ്മിന് തോക്ക് സമ്മാനമായി നൽകിയത്.

തോക്കുമായി നിൽക്കുന്ന ചിത്രം യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ റിയാസുൽ സംസ്ഥാനത്ത് താലിബാൻ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും സിപിഎമ്മും രംഗത്തുവന്നു.ടിഎംസി മുൻ നേതാവായിരുന്ന റിയാസുൽ ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റായിരുന്നു. മാസങ്ങൾക്ക് മുൻപാണ് പദവി രാജിവച്ചത്. പശ്ചിമ ബംഗാൾ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറും രാംപൂർഹട്ട് എംഎൽഎയുമായ ആശിഷ് ബന്ദ്യോപാധ്യായയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് റിയാസുൽ ഹഖ്.

റിയാസുലിന് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.മുൻ ടിഎംസി നേതാവും സംസ്ഥാന ഡെപ്യൂട്ടി സ്പീക്കറുടെ അടുത്ത സഹായിയുമായ റിയാസുൽ എന്ത് സന്ദേശമാണ് നൽകുന്നത്.ഇത് താലിബാൻ ഭരണത്തിന്റെ പ്രോത്സാഹനമാണോ? അടുത്ത തലമുറയെ ജിഹാദികളാക്കാൻ അവർ ശ്രമിക്കുന്നുണ്ടോ, തോക്ക് ലഭ്യമായതിൽ അന്വേഷണം വേണമെന്നും ഭീർഭൂം ബിജെപി ജില്ലാ പ്രസിഡന്റ് ധ്രുബോ സാഹ പറഞ്ഞു.

തൻ്റെ ഭാര്യ കളിത്തോക്ക് കൈവശം വെച്ച് ചിത്രം പകർത്തിയതിൽ എന്താണ് തെറ്റെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും റിയാസുൽ പറഞ്ഞുതോക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശക്തമായതോടെയാണ് ചിത്രം ഡിലീറ്റ് ചെയ്യേണ്ടിവന്നതെന്ന് റിയാസുൽ പറഞ്ഞു. എനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റിയസുൾ കൂട്ടിച്ചേർത്തു. .