തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്‌ സുരേഷ് ഗോപി

തൃശൂർ : തൃശൂർ ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെതിരെ വിമർശനവുമായി സുരേഷ് ഗോപി.ഉദ്ഘാടനം കഴിഞ്ഞ ശക്തനിലെ ആകശാപ്പാത സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനമാണ് ആകാശപ്പാത. പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങൾ അറിയണം.അദ്ദേഹത്തെക്കൂടി ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്താമായിരുന്നു.സ്മരണ വേണം സ്മരണ’ എന്ന ലേലം സിനിമയിലെ തന്റെ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ടു സുരേഷ് ഗോപി പറഞ്ഞു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ വന്ന് കളറടിക്കുന്നതിന് വരെ ഓരോരുത്തര് ഫ്ലക്സ് വെക്കുന്നത് കാണാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളിലെ ഒരു ചെറിയ ഭാഗം മാത്രമാണ് തൃശൂരിലെ ആകാശപ്പാത. പദ്ധതി പ്രാദേശികമായിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നതെങ്കിലും ഒരു ദേശീയ വീക്ഷണമുള്ള നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് ഒരു ചെറിയ ട്രിബ്യൂട്ട് കൊടുക്കാമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ കൂടി ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു എന്നത് അപേക്ഷയല്ല.. ആവശ്യമാണ്.. അത് ഇനിയും തിരുത്താവുന്നതാണ്, സുരേഷ് ഗോപി പറഞ്ഞു.

ഏത് രാഷ്ട്രീയത്തിന്‍റെ പേരിലാണെങ്കിലും അത് മ്ലേച്ഛകരമാണ്..ജനങ്ങള്‍ അറിയട്ടെ അതിലെന്താണ് പ്രശ്നം…സത്യമല്ലേ അറിയുന്നത് അവരത് അറിഞ്ഞോട്ടെ, അതിലെന്തിനാണ് വിഷമിക്കുന്നത്…കിറ്റില്‍ വരെ പടം വെച്ച് അടിച്ചല്ലേ കൊടുത്തത്, പിന്നെ എന്താണ് ഇത് അറിയിക്കാത്തത്..കിറ്റിനകത്തെ പൊരുള്‍ ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു