സോളാർ ലൈംഗികാരോപണം,പരാതിക്കാരിയ്ക്ക് ലക്ഷ്യം പണം

തിരുവനന്തപുരം: സോളാർ ലൈംഗികാരോപണക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ജയിലിൽവച്ച് പരാതിക്കാരി കത്തെഴുതിയത് പണം ലക്ഷ്യം വെച്ചെന്ന് സിബിഐ റിപ്പോർട്ട്.ഈ കത്ത് ആദ്യം കൈക്കലാക്കിയ മനോജിനോട് കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി നിർദേശിച്ചു. കത്ത്‌ കൈമാറുംമുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി.

ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താചാനലിന് വിറ്റുവെന്നും പിന്നീട് നന്ദകുമാർ എറണാകുളത്തുവെച്ച് പരാതിക്കാരിക്ക് വീണ്ടും 1.25 ലക്ഷം രൂപ നൽകിയതായും സിബിഐ റിപ്പോർട്ടിലുണ്ട്.പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബർ 19ന് അവരെ അവിടെ കണ്ടതായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. ക്ലിഫ്ഹൗസിൽവച്ച് ലൈംഗിക പീഡനം നടന്നുവെന്നതിന് പി സി ജോർജ് സാക്ഷിയല്ലെന്നും പരാതിക്കാരി പി സി ജോർജിന്റെ വീട്ടിലെത്തി കുറിപ്പ് നൽകിയത് ദുരുദ്ദേശ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയിൽ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും ക്ലിഫ്ഹൗസിൽ തനിക്കൊപ്പം എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്നും പണത്തിനുവേണ്ടി ആണെന്നും ടീം സോളാർ കമ്പനിയുടെ മുൻ ജനറൽമാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക്‌ മൊഴിനൽകി

കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണവും സിബിഐ തള്ളി. ക്ലിഫ്ഹൗസിൽ ഉമ്മൻചാണ്ടിക്കായി പണം നൽകിയതിന് സാക്ഷികളായെന്ന് ചൂണ്ടിക്കാട്ടിയവരൊക്കെ വ്യത്യസ്തമായ മൊഴിയായിരുന്നു സിബിഐക്ക് നൽകിയത്.പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു.