ദിവസം നാല് നിയമസഭാ മണ്ഡലങ്ങൾ,140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാ സംഘമെത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നരമാസക്കാലം മന്ത്രിസഭ ഒന്നടങ്കം സെക്രട്ടേറിയറ്റിന് പുറത്തായിരിക്കും സഭ ചേരുന്നത്.നിയമസഭാ മണ്ഡലപര്യടനം നവംബർ 18 മുതൽ ഡിസംബർ 24വരെ നടക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാ സംഘം എത്തും. 140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാ സംഘം എത്തും. മുഖ്യമന്ത്രി അടക്കം മന്ത്രി സഭയിലെ 21 പേരും കെഎസ്ആർടിസി ബസിലാകും യാത്ര.

വിവാദങ്ങളിൽ നിന്നും ആക്ഷേപങ്ങളിൽ നിന്നും മുഖംമിനുക്കി ജനബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് എത്തുന്നത്.പ്രത്യേക കൗണ്ടറുകളിൽ ജനങ്ങൾക്ക് പരാതിയും നിവേദനവും സമർപ്പിക്കാം. അപ്പോൾ തീർപ്പാക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾ തന്നെ തീരുമാനമെടുക്കാനാണ് നിര്‍ദേശം. പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കും. ബാക്കി സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തും. ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണ് പരിപാടിയുടെ മുഖ്യചുമതല. യുഡിഎഫ് പിന്മാറിയ സാഹചര്യത്തിൽ ആ മണ്ഡലങ്ങളിലെ ചുമതലക്കാരെ ജില്ലാ എൽഡിഎഫ് യോഗങ്ങൾ ചേർന്ന് നിശ്ചയിക്കും.

ദിവസവും 4 മണ്ഡലങ്ങളിൽ സംഘമെത്തും. രാവിലെ ഒരു പ്രധാന കേന്ദ്രത്തിൽ ആ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി സംവദിക്കും. 15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാം. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോട് പ്രതികരിക്കും. 11 മണിക്ക് നിയോജകമണ്ഡലം തലത്തിലുള്ള വിപുലമായ യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മൂന്നിനും 4.30നും 6 മണിക്കും സമാനമായ യോഗങ്ങൾ അടുത്ത മണ്ഡലത്തിൽ ചേരും. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പ് മേധാവികള്‍ സന്നിഹിതരായിരിക്കും.