ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യം,ഇയാള്‍ ആര്‍മിയില്‍ തുടരാന്‍ അര്‍ഹനല്ല, സത്യം പുറത്തുകൊണ്ടുവന്ന കേരള പോലീസിന് ബിഗ് സല്ല്യൂട്ട്. മേജര്‍ രവി

ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സൈനികനായ ഷൈന്‍ ചെയ്തത്. ഇയാള്‍ ഇനിയും ആര്‍മിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നും മണിക്കൂറുകള്‍ക്കകം സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പോലീസിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന സംഭവത്തിൽ മേജര്‍ രവി പറഞ്ഞു.

“സംഭവത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ പിന്നീട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതെയുള്ളു. ആ പട്ടാളക്കാരന്‍ ഹിന്ദു ആണെങ്കില്‍‌ ഹിന്ദു – മുസ്ലീം വര്‍ഗീയതയും കുത്തിതിരുപ്പും ഉണ്ടായേനെ. ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയിരിക്കുന്നത്. കേരള പോലീസിന്‍റെ അന്വേഷണം സത്യം പുറത്തുവന്നതുകൊണ്ട് അതൊന്നും സംഭവിച്ചില്ല.

ഈ പട്ടാളക്കാരന്‍‌ ഇനിയും സൈന്യത്തില്‍ തുടര്‍ന്നാല്‍ ഇവിടെ ചെയ്തത് കശ്മീര്‍ പോലെയുള്ള സ്ഥലത്തും ചെയ്തേക്കും. ഫേമസ് ആവാന്‍‌ വേണ്ടി ഒരു നിരപരാധിയെ വെടിവെച്ച് കൊന്ന ശേഷം ഗ്യാലണ്ടറി മെഡലിന് വേണ്ടി ചെന്നു നിന്നേനെ. കേരള പോലീസില്‍ സംഭവത്തില്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് സൈന്യത്തെ ഈ കാര്യം അറിയിച്ചാല്‍ ഇയാള്‍ ഇനി ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടാകില്ലെന്നും കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാകുമെന്നും’ മേജര്‍ രവി പറഞ്ഞു.കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിന് വിധിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് മേജര്‍ രവി പറഞ്ഞു. ഇനി മേലില്‍ ഒരു പട്ടാളക്കാരനും ഇങ്ങനെ ചെയ്യാന്‍ മുതിരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍‌ത്തു.