കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു‌

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം.വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് എസ്.സുകുമാരൻ പോറ്റിയെന്ന സുകുമാർ ജനിച്ചത്.നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

1957-ൽ പോലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1987-ൽ വഴുതക്കാട് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം എന്ന‌ മാസികയിൽ സുകുമാർ വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമായിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനായ അദ്ദേഹം അതിന്റെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി.

വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ഈവി സ്‌മാരക സമിതിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിവയാണ് ഹാസ്യ നോവലുകൾ. ഒരു നോൺ ഗസറ്റഡ്‌ ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്‌സ്‌, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്‌മി, ഹാസ്യപ്രസാദം എന്നിവയാണ് ഹാസ്യ കഥാസമാഹാരങ്ങൾ.

പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം എന്നിവയാണ് ഹാസ്യലേഖനസമാഹാരങ്ങൾ. സോറി റോങ്‌ നമ്പർ, തല തിരിഞ്ഞ ലോകം, ഒത്തുകളി തുടങ്ങി ഹാസ്യനാടകങ്ങളും രചിച്ചു.

നാല് വർഷം മുൻപാണ് സ്വദേശമായ തിരുവനന്തപുരത്തു നിന്ന് കാക്കനാട്ടുള്ള മകളുടെ വീട്ടിലേയ്ക്ക് താമസം മാറിയത്.തൃക്കാക്കര സഹകരണ ആശപത്രിയിലെ മോർച്ചറിയിൽ നിന്ന് ഇന്ന് രാവിലെ പത്തു മണിയ്ക്ക് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം മണിയ്ക്ക് തൃപ്പുണിത്തുറ എംബ്രാൻ മഠം വക ശ്‌മശാനത്തിൽ സംസ്കരിക്കും