പ്രണയവിവാഹം, മാതാപിതാക്കളു‍ടെ സമ്മതത്തോടെയേ അനുവദിക്കാവൂ,ഗ്രാമപഞ്ചായത്ത്

ബംഗളൂരു : പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന്  കർണാടകയിലെ കൽബുറഗി ജില്ലയിലുള്ള ഡോംഗർഗാവ് ഗ്രാമപഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.പെൺകുട്ടികൾ മറ്റ് ജാതികളിലെ ആൺകുട്ടികളുമായി ഒളിച്ചോടുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്നാണ് ഒക്ടോബർ 10ന് ചേർന്ന യോഗത്തിൽ ഇത്തരമൊരു നിർദേശം ഉയർന്നു വന്നതെന്ന് ​ഗ്രാമപഞ്ചായത്ത് ചെയർമാൻ ശാന്ത്കുമാർ മുലാഗെ പറഞ്ഞു.

കമലാപൂർ താലൂക്കിലുള്ള ഡോംഗർഗാവ് ​ഗ്രാമപ‍ഞ്ചായത്തിലെ 18 അംഗങ്ങളും ഇത്തരമൊരു നിയമം വരണമെന്ന ആവശ്യത്തെ അനുകൂലിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള ഗ്രാമങ്ങളിലെ സൗഹാർദം കാത്തു സൂക്ഷിക്കാനാണ് ഇത്തരമൊരു ഈ നീക്കമെന്നും അവർ പറഞ്ഞു. പല യുവതീ യുവാക്കളും ഒളിച്ചോടി മുംബൈയിലേക്കോ പൂനെയിലേക്കോ പോയി, അവിടെ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതായും ജീവിതം വഴിമുട്ടുമ്പോൾ ചിലർ കുറ്റകൃത്യങ്ങൾ വരെ ചെയ്യുന്നതായും ശാന്ത്കുമാർ മുലാഗെ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രണയ വിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ തന്റെ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒരു പൊതു പരിപാടിയിൽ പറഞ്ഞിരുന്നു.മൗലികാവകാശങ്ങളും കടമകളും ലംഘിക്കുന്ന നിയമങ്ങൾ ആർക്കും പാസാക്കാനാവില്ലെന്ന് ​ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ഡോംഗർഗാവിൽ ഇതിനകം പതിനഞ്ച് പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മിക്കതും ഒളിച്ചോടി വിവാഹം ചെയ്തവരാണ്. ഇത് കുടുംബങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. ഇത് ഞങ്ങളുടെ ഗ്രാമങ്ങളിലെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചു.പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാൻ സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ശാന്ത്കുമാർ മുലാഗെ പറഞ്ഞു.