ബീഹാറിൽ 34 ശതമാനം ജനങ്ങളും ദരിദ്രർ. സർക്കാർ ജോലി സംവരണം 75 ശതമാനംമാക്കി ബിൽ നിയമസഭ പാസാക്കി

പാറ്റ്നാ : ഗവൺമെന്റ് ജോലികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം 60ൽ നിന്നും 75 ശതമാനമാക്കി ഉയർത്തി ബീഹാർ സർക്കാർ. ബീഹാർ മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ സംവരണം കൂട്ടി നൽകാനുള്ള ശുപാർശ സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം. പുതിയ ബിൽ പ്രകാരം ഒബിസിക്ക്‌ 18 ശതമാനവും, ഇബിസിക്ക്‌ 25 ശതമാനവും പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക്‌ യഥാക്രമം ഇരുപതും രണ്ടും ശതമാനം വീതവുമാണ് സംവരണം.

സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് ഉള്ള സംവരണം 10 ശതമാനമാണ്. പുതിയ സംവരണ ബിൽ വ്യാഴാഴ്ചയാണ് ബീഹാർ നിയമസഭ പാസ്സാക്കിയത്.ഈ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 64 ശതമാനവും ഒബിസി, ഇബിസി വിഭാഗങ്ങൾ ആണ്.സംസ്ഥാനത്ത് ഓരോ വിഭാഗത്തിനും ഉള്ള ജനസംഖ്യ അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് അവർക്ക് ആവശ്യമായ രീതിയിൽ സംവരണം കൂട്ടി നൽകുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച പുറത്ത് വന്ന സംസ്ഥാനത്തെ ജാതി സെൻസസിൽ നിന്നുമുള്ള സാമൂഹിക – സാമ്പത്തിക വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ 34 ശതമാനം ജനങ്ങളും ദരിദ്രരാണ്. മാസ വരുമാനം 6000 രൂപയിൽ താഴെ ഉള്ളവരെയാണ് ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്.വളരെ മികച്ച രീതിയിലുള്ള വിവര ശേഖരണമാണ് ബീഹാർ ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത്. 75 ശതമാനം സംവരണത്തിന് ശേഷം 25 ശതമാനം സീറ്റുകൾ സംവരണം ഇല്ലാത്തതായി അവശേഷിക്കുന്നുണ്ട്. ജനസംഖ്യക്ക് ആനുപാതികമായി തന്നെ ഒബിസി, ഇബിസി വിഭാഗങ്ങളുടെ എണ്ണം തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിലനിർത്താൻ ഇത് സഹായിക്കും.