തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ-സ്മാർട്ട് ആപ്പ് ജനുവരി ഒന്നിന് കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ലഭിക്കുന്ന ഈ സേവനം ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും കെ-സ്മാർട്ട് വഴി ലഭ്യമാകും.
തുടക്കത്തിൽ ജനന, -മരണ, വിവാഹ രജിസ്‌ട്രേഷന്‍, വ്യാപാര- വ്യവസായ ലൈസന്‍സ്, വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ്, ഫിനാന്‍സ് മോഡ്യൂള്‍, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും ലഭ്യമാകുക.വിവാഹരജിസ്‌ട്രേഷനും വധുവരന്മാര്‍ നേരിട്ട് പോകാതെ കെ- സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെ എല്ലാ സേവനങ്ങളും ലഭിക്കും.വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ലഭ്യമാകും.
കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്‌ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശസ്ഥാപനങ്ങളിലും 10 ജീവനക്കാരെ വീതം സഹായത്തിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി വിപുലമായ ഓണ്‍ലൈന്‍ സേവനം തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്നതിനായി കെ സ്മാര്‍ട്ട് (കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍) വികസിപ്പിച്ചത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്.കെട്ടിടനിര്‍മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടപ്രകാരമാണ് തയ്യാറാക്കിയത് എന്ന് സോഫ്റ്റ്വെയര്‍ തന്നെ പരിശോധിച്ച് ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ, വിമാനത്താവളമേഖല, പരിസ്ഥിതിലോലപ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സംവിധാനമുണ്ട്.
കെ സ്മാര്‍ട്ടിലൂടെ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാകും. സ്വന്തം ഭൂമിയില്‍ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാം എന്ന വിവരവും ആപ്പിലൂടെ അറിയാം