കലോത്സവത്തിൽ പങ്കെടുത്തു ട്രെയിനിൽ മടങ്ങവേ വിദ്യാർഥിയ്ക്ക് അപകടം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശേഷം തിരികെ ട്രെയിനിൽ മടങ്ങവെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്കേറ്റു. സീറ്റ് കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ജനറൽ കംപാർട്ട്മെൻറിൻറെ വാതിലില്‍ ഇരിക്കുകയായിരുന്ന മുഹമ്മദ് ഫൈസലിന്റെ ഇടതുകാൽ വിരൽ അപകടത്തിൽ നഷ്ടമായി. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍.

ശനിയാഴ്ച രാത്രി വട്ടപ്പാട്ട് മത്സരം കഴിഞ്ഞു ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പുലര്‍ച്ചെ 1.30നു ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോൾ കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്നാണ് നിഗമനം.

ഫൈസലിനെ കായംകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്നു കൊച്ചിയിലെ സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ ചതഞ്ഞരഞ്ഞ ഇടതുകാലിലെ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി.