ആൾമാറാട്ടം,വേഷം മാറി പരീക്ഷയെഴുതാനെത്തി പിടിയിലായി

ഫരീദ്കോട്ട് : കാമുകിക്ക് വേണ്ടി വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിലായി. പഞ്ചാബിലെ ഫാസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാൻ എത്തി പിടിയിലായത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് അംഗ്‌രേസ് സിംങ് പരീക്ഷയെഴുതാൻ എത്തിയത്. സംശയം തോന്നിയ ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.

ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആരോഗ്യ പ്രവർത്തകർക്കുള്ള ഒരു പരീക്ഷ ജനുവരി ഏഴിന് കോട്‌കപുര ഡിഎവി പബ്ലിക് സ്കൂളിൽ നടത്തിയിരുന്നു. ഈ പരീക്ഷ എഴുതാൻ കാമുകി പരംജിത് കൗറിന് പകരം ചുണ്ടിൽ പിങ്ക് ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലെത്തിയത് കാമുകൻ അംഗ്‌രേസ് സിംഗാണ്.

പരംജിത് കൗറി ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കി പരീക്ഷയെഴുതാൻ എത്തിയെങ്കിലും വിരലടയാളം പതിപ്പിക്കാനായി ബയോമെട്രിക് യന്ത്രത്തിൽ വിരല് വെച്ചതോടെ കാമുകിയുടെ വിരലടയാളം പൊരുത്തപ്പെടാതെ ഇൻവിജിലേറ്റർമാർ ആൾമാറാട്ടം കയ്യോടെ പൊക്കി പൊലീസിൽ ഏല്പിച്ചു.