രാജീവ്‌ ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധിക്ക് മുൻപേ വിട്ടയച്ച ശാന്തൻ മരണപ്പെട്ടു

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ(55) എന്ന സുതേന്ദിരരാജ മരിച്ചു. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ  അന്ത്യം സംഭവിക്കുകയായിരുന്നു.

2022 മെയ് മാസത്തിലാണ് സുപ്രീം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ്‌ കേന്ദ്രം നൽകിയിരുന്നു.

പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.