വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിച്ചു.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റോഡ് ഷോ നടത്തി ബുധനാഴ്ചയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുള്ളതായി ബുധനാഴ്ച സമർപ്പിച്ച നാമനിർദേശ പത്രികയിൽ കാണിക്കുന്നു.55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്.ഗുരുഗ്രാമിൽ 9 കോടിയിലധികം വിലമതിക്കുന്ന ഓഫീസ് സ്ഥലവും പൈതൃക സ്വത്തായി ലഭിച്ച കൃഷിഭൂമിയും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപ മ്യൂച്വൽ ഫണ്ട് നിക്ഷേപവും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26,25,157 രൂപയുടെ നിക്ഷേപവും രാഹുലിനുണ്ട്.4.2 ലക്ഷം രൂപയുടെ സ്വർണം രാഹുലിൻ്റെ കൈവശമുണ്ട്. 15.2 ലക്ഷം രൂപയുടെ ഗോൾഡ് ബോണ്ടുകളും ദേശീയ സമ്പാദ്യ പദ്ധതികൾ, തപാൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ എന്നിവയിൽ 61.52 ലക്ഷം രൂപയുടെ നിക്ഷേപവും 2022 – 2023 സാമ്പത്തിക വർഷത്തിൽ 55,000 രൂപയും മൊത്തം വരുമാനം 1,02,78,680 രൂപയുമുണ്ടെന്ന് 53 കാരനായ രാഹുലിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു.