നേപ്പാളിലെ ഭൂചലനത്തിൽ മരണം 6 ആയി: ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തിൽ പരിഭ്രാന്തരായി ജനങ്ങൾ. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ വീട് തകര്‍ന്ന് നേപ്പാളില്‍ ആറ് മരണങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഖ്‌നൗ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 8.52ന് 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.നോയിഡയിലും ഗുരുഗ്രാമിലും ചൊവ്വാഴ്ച വൈകുന്നേരം 4.9 തീവ്രതയിലും 3.5 തീവ്രതയിലും രണ്ട് ഭൂചലനങ്ങളെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെന്ന് എൻസിഎസ് ഡാറ്റ കാണിക്കുന്നു. ഉത്തരകാശിയിൽ നിന്ന് 17 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായി ഉത്തരാഖണ്ഡിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.