കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപ, 50 പൈസ നാണയങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപയുടേയും 50 പൈസയുടേയും നാണയങ്ങള്‍ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഐസിഐസിഐ ബാങ്ക് ബ്രാഞ്ച് പുറപ്പെടുവിച്ച ഒരു നോട്ടീസിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ഈ നാണയങ്ങള്‍ ഇടപാടുകള്‍ക്കായി അവ വീണ്ടും നല്‍കില്ല എന്നാണ് സൂചിപ്പിക്കുന്നത്. ബന്ധപ്പെട്ട ബാങ്കുകളില്‍ നിന്ന് മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ നാണയങ്ങള്‍ പിന്‍വലിക്കുകയുള്ളൂ.

എന്നാല്‍, ഈ നാണയങ്ങള്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്നും അതില്‍ പറയുന്നു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിതരണം നിര്‍ത്തിയ കോപ്പര്‍-നിക്കല്‍ നാണയങ്ങള്‍ താഴെപ്പറയുന്നവയാണ്:

1 രൂപാ നാണയങ്ങള്‍
50 പൈസ നാണയങ്ങള്‍
25 പൈസ നാണയങ്ങള്‍
10 പൈസ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നാണയങ്ങള്‍
10 പൈസ വെങ്കല അലുമിനിയം നാണയങ്ങള്‍
20 പൈസ അലുമിനിയം നാണയങ്ങള്‍
10 പൈസ അലുമിനിയം നാണയങ്ങള്‍
5 രൂപ അലുമിനിയം നാണയങ്ങള്‍

അതേസമയം, ഈ നാണയങ്ങള്‍ പിന്‍വലിക്കുകയാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. കോയിനുകള്‍ ബാങ്കില്‍ നല്‍കുകയാണെങ്കില്‍, ഇടപാടുകള്‍ക്കായി അവ വീണ്ടും ഉപയോഗിക്കില്ല. പകരം പുതുതായി രൂപകല്‍പ്പന ചെയ്ത നാണയങ്ങളാണ് ബാങ്കുകള്‍ നല്‍കുക.