എന്‍ജാമി വിവാദം; അറിവിനെ പിന്തുണച്ച് ധീ

ചെന്നൈ: അറിവിന്‍റെ ശബ്ദം ഏറ്റവും ഉയര്‍ന്ന് കേള്‍ക്കണമെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്ന് ഗായിക ധീ. അറിവിന് പറയാനുള്ളത് പ്രധാനമാണെന്നും, അത് എല്ലാവരും കേൾക്കണമെന്നും താൻ വിശ്വസിക്കുന്നതായി ധീ പറഞ്ഞു.

“ഞങ്ങൾ മൂന്നുപേരും ഞങ്ങളുടെ പാട്ടിന്‍റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും തുല്യമായി പങ്കിടുന്നു, ഏതെങ്കിലും തരത്തിലുള്ള അസമത്വം അംഗീകരിക്കപ്പെടുകയോ അവസരം അന്യായമായി നിഷേധിക്കപ്പെടുകയോ ചെയ്താൽ, ഞാൻ അതിന്‍റെ ഭാഗമാകില്ല,” ധീ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ചെസ്സ് ഒളിമ്പ്യാഡിൽ അറിവിന്റെ അസാന്നിധ്യത്തിൽ നടത്തിയ ധീയുടെയും കിടക്കുഴി മാരിയമ്മാളിന്‍റെയും ‘എൻജോയ് എൻ ജാമി’ പ്രകടനം വിവാദമായിരുന്നു. ഇതിനെത്തുടർന്ന്, ‘എൻജോയ് എഞ്ചാമി’ എന്ന ഗാനം എഴുതാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും തേയിലത്തോട്ടത്തിൽ അടിമകളായിരുന്ന തന്‍റെ പൂർവ്വികരുടെ ചരിത്രമാണ് ഈ പാട്ടെന്നും അറിവ് പറഞ്ഞിരുന്നു. അതിനുശേഷം, പാട്ടിന്‍റെ ആശയം ധീയുടേതാണെന്നും താൻ അത് ചിട്ടപ്പെടുത്തിയതാണെന്നും സന്തോഷ് നാരായണൻ അവകാശപ്പെട്ടു. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് ധീയുടെ വിശദീകരണം.

“ഗായകനും എഴുത്തുകാരനുമായ അറിവിനു ഓരോ ഘട്ടത്തിലും ക്രെഡിറ്റ് ലഭിച്ചിട്ടുണ്ടെന്നും അറിവിന്‍റെയും സന്തോഷ് നാരായണന്‍റെയും പ്രാധാന്യം ഒരു ഘട്ടത്തിലും ഞാൻ കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്നും” ധീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അറിവിന് അർഹമായ ക്രെഡിറ്റ് താൻ നൽകിയിട്ടില്ലെന്ന സോഷ്യൽ മീഡിയയിലെ ചർച്ചകളോട് ധീ പ്രതികരിച്ചു.