ഹരിയാനയില്‍ കോണ്‍ഗ്രസ് കോട്ടയായ ആദംപൂര്‍ പിടിച്ചെടുത്ത് ബി.ജെ.പി, ഉപതിരഞ്ഞെടുപ്പില്‍ നാലിടത്ത് ബി.ജെ.പിക്ക് ജയം

തിരഞ്ഞെടുപ്പ് നടന്നത് 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍

തെലങ്കാനയില്‍ ടി.ആര്‍.എസും മഹാരാഷ്ട്രയില്‍ ഉദ്ധവ്പക്ഷവും സീറ്റ് നിലനിറുത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലങ്കാന, മഹാരാഷ്‌ട്ര, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക വെല്ലുവിളികള്‍ മറികടന്ന് ബി.ജെ.പി നാലിടത്ത് ജയിച്ചു. ബി.ജെ.പി ‘ഒാപ്പറേഷന്‍ സൗത്ത്’ നടപ്പാക്കുന്ന തെലങ്കാനയില്‍ കനത്ത വെല്ലുവിളി അതിജീവിച്ച്‌ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രീയ സമിതി സീറ്റ് നിലനിറുത്തി. മഹാരാഷ്‌ട്രയില്‍ അധികാരം നഷ്‌ടപ്പെട്ട ശിവസേനാ ഉദ്ധവ് പക്ഷത്തിന് അന്ധേരി ഈസ്റ്റ് മണ്ഡലം നിലനിറുത്താനായത് ആശ്വാസമായി. സംസ്ഥാന സര്‍ക്കാരുകളെ ബാധിക്കുന്നതല്ലെങ്കിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷവും ബി.ജെ.പിയും തമ്മിലുള്ള കൊമ്ബുകോര്‍ക്കലായി വിശേഷിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പുകളാണിവ.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബ് ലഭിച്ച വിജയം ബി.ജെ.പിക്ക് ആവേശം നല്‍കുന്നതായി.

ബി.ജെ.പി ജയം: ഗോലാ ഗോക്കരാനാഥ്(യു.പി), ആദംപൂര്‍ (ഹരിയാന), ഗോപാല്‍ഗഞ്ച് (ബീഹാര്‍), ധംനഗര്‍ (ഒഡിഷ)

ഗോലാഗോക്കര നാഥ് (യു.പി): തിരഞ്ഞെടുപ്പ് ബി.ജെ.പി എം.എല്‍.എ അരവിന്ദ് ഗിരിയുടെ മരണത്തെ തുടര്‍ന്ന്. അരവിന്ദ് ഗിരിയുടെ മകന്‍ അമന്‍ ഗിരി 34,298 വോട്ടിന് വിനയ് തിവാരിയെ (സമാജ്‌വാദി പാര്‍ട്ടി) പരാജയപ്പെടുത്തി.

ആദംപൂര്‍ (ഹരിയാന): കോണ്‍ഗ്രസ് വിട്ടു വന്ന കുല്‍ദീപ് ബിഷ്ണോയ് രാജിവച്ച സീറ്റ്. അദ്ദേഹത്തിന്റെ മകന്‍ ഭവ്യ ബിഷ്ണോയ് 15,740 വോട്ടുകള്‍ക്ക് ജയ്പ്രകാശിനെ (കോണ്‍ഗ്രസ്) തോല്‍പ്പിച്ചു. 68 വര്‍ഷമായി കോണ്‍ഗ്രസ് കോട്ട. കുല്‍ദീപിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ ഭജന്‍ലാലിന്റെ മണ്ഡലം.

ധംനഗര്‍ (ഒഡിഷ) : സൂര്യബന്‍ഷി സുരാജ് 9,881 വോട്ടുകള്‍ക്ക് ഭരണകക്ഷിയായ ബി.ജെ.ഡിയുടെ അബന്തി ദാസിനെ തോല്‍പ്പിച്ച്‌ സീറ്റ് നിലനിറുത്തി.

ഗോപാല്‍ഗഞ്ച് (ബീഹാര്‍):സുബാസ് സിംഗ് മരിച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ കുസുംദേവി 1,794 വോട്ടിന് ആര്‍.ജെ.ഡിയുടെ മോഹന്‍ പ്രസാദ് ഗുപ്തയെ പരാജയപ്പെടുത്തി (രണ്ടു ദശകമായി ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ്)

മൊക്കാമ (ബീഹാര്‍): ജെ.ഡി.യു എന്‍.ഡി.എ വിട്ടു വന്ന ശേഷം നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയില്‍ ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും പോരാട്ടം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൊക്കാമയില്‍ 16,741 വോട്ടിന് ബി.ജെ.പിയുടെ സോനം ദേവിയെ തോല്‍പ്പിച്ച്‌ ജെ.ഡി.യു സഖ്യകക്ഷിയായ ആര്‍.ജെ.ഡിയുടെ നീലം ദേവി സീറ്റ് നിലനിറുത്തി.

തോക്ക് കൈവശം വച്ച കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ അനന്ത് സിംഗ് അയോഗ്യനായതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ നീലത്തിലൂടെയാണ് പാര്‍ട്ടി സീറ്റ് നിലനിറുത്തിയത്.

മുനുഗോഡ (തെലങ്കാന): ബി.ജെ.പി-ടി.ആര്‍.എസ് അഭിമാന പോരാട്ടം നടന്ന മണ്ഡലം. ലീഡ് കയറിയിറങ്ങിയ സസ്‌പെന്‍സിനൊടുവില്‍ ടി.ആര്‍.എസിന്റെ കൂസുകൂന്തള പ്രഭാകര്‍ റെഡ്‌ഡി 10,309 വോട്ടിന് ബി.ജെ.പിയുടെ കോമതി റെഡ്ഡി രാജഗോപാല്‍ റെഡ്ഡിയെ പരാജയപ്പെടുത്തി.

അന്ധേരി ഈസ്റ്റ് (മഹാരാഷ്‌ട്ര): അധികാരം നഷ്‌ടപ്പെടുകയും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിളര്‍ന്നകലുകയും ചെയ്‌ത ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗത്തിന് അഭിമാന വിജയം. ശിവസേന എം.എല്‍.എ രമേശ് ലത്‌കെ മരിച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിധവ രുത്തുജ രത്കയെൊണ് ഉദ്ധവ് വിഭാഗം ഇറക്കിയത്. മരിച്ച നേതാവിനോടുള്ള ആദരവില്‍ പ്രമുഖ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നില്ല.

കോണ്‍ഗ്രസ്-എന്‍.സി.പി പിന്തുണയോടെ 64,959 വോട്ടിന്റെ വന്‍ മാര്‍ജിനില്‍ രുത്തുജ ജയിച്ചു. ആപ്‌കി അപ്‌നി പാര്‍ട്ടി, റൈറ്റ് ടു റീകോള്‍ പാര്‍ട്ടികളെയും നാല് സ്വതന്ത്രരെയും മറികടന്ന് നോട്ട 12,806 വോട്ടുകള്‍ (14.79ശതമാനം) വോട്ടു നേടി രണ്ടാമതായി. മറ്റാര്‍ക്കും 10,000 മുകളില്‍ വോട്ടില്ല.