അടച്ചിട്ടിട്ടും രക്ഷയില്ല; ചൈനയിൽ കോവിഡ് തീവ്രതരംഗം: കേസുകൾ കുത്തനെ കൂടുന്നു

ബെയ്ജിങ് ∙ കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്‌ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌‌തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 28,000 പേർക്കായിരുന്നു എപ്രിൽ 13ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്‍ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകള്‍ ഉയര്‍ന്നത് വന്‍ തിരിച്ചടിയാണ്. സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കേസുകൾ കുത്തനെ ഉയർന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ബലത്തില്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കാണ് പുതിയ സാഹചര്യം കനത്ത തിരിച്ചടിയായത്.. ഓഹരിവിപണികളില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. നിക്ഷേപകരും പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് റിക്വയര്‍മെന്റ് റേഷ്യോയില്‍ ഇളവുവരുത്താന്‍ ഷി ചിന്‍പിങ് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കും.