IFFK നൻപകൽ നേരത്ത് മയക്കം ഇന്ന് ടാഗോർ തിയേറ്ററിൽ

IFFK  ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്നു. ടാ​ഗോർ തിയേറ്ററിലാണ് ആദ്യ പ്രദർശനം. മത്സര വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങൾ ഉൾപ്പെടെ 67 ചിത്രങ്ങളാണ് ഇന്ന് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ടാഗോര്‍ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ പ്രദർശിപ്പിക്കും. 2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യന്‍ ചിത്രമാണ്. നിശാ​ഗന്ധിയിൽ രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം. ബര്‍ണിങ് ഡേയ്‌സ്, ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍, ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ്.ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴ് ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രദർശിപ്പിക്കും. ജി. അരവിന്ദന്‍ ചിത്രം തമ്പിന്റെ 4Gയിൽ നവീകരിച്ച പതിപ്പ് ഇന്ന് പ്രദര്‍ശിപ്പിക്കും.

ടാൻസാനിയൻ ചിത്രം തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, വിയറ്റ്നമീസ് ചിത്രം മെമ്മറിലാന്‍ഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സരചിത്രങ്ങൾ. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ ചിത്രമാണ് തഗ് ഓഫ് വാര്‍. മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രമാണ് മെമ്മറിലാന്‍ഡ്. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രവും ഇന്ന് പ്രദർശിപ്പിക്കും.