ഭർത്താവിന് ഒന്നിൽ കൂടുതൽ ഭാര്യമാർ വേണ്ട, നിരോധനം വേണമെന്ന് മുസ്ലീം സ്ത്രീകൾ

മുംബൈ: സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ബഹുഭാര്യത്വം വലിയ മാനസികഭാരമാണ് ഉണ്ടാക്കുന്നത്.ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ എന്ന സംഘടന നടത്തിയ സ‍ർവേയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ് കണക്കുകൾ പുറത്തുവിട്ടത്. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നത്  തങ്ങളുടെ അന്തസ്സിനും സ്വാഭിമാനത്തിനും വിഘാതമാകുന്നതായും സ്ത്രീകൾ ചൂണ്ടിക്കാട്ടിയതായി സ‍ർവേയിൽ പറയുന്നു.

സ‍ർവേയിൽ പങ്കെടുത്ത വിവാഹിതരായ 289 സ്ത്രീകളിൽ 84 ശതമാനം പേരും  ഭ‍ർത്താവിന് ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളത് വലിയ മാനസികാഘാതമുണ്ടാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാക്കണമെന്നും  ആവശ്യപ്പെട്ടു.സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അ‍ർഹമായ പ്രാതിനിധ്യം ലഭിക്കാനായി ശബ്ദം ഉയ‍ർത്താൻ സാധിക്കുന്നില്ലെന്ന് സ്ത്രീകൾ പറഞ്ഞു.

മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ഇന്ത്യയിൽ മുസ്ലീം പുരുഷന്മാ‍ർക്ക് ഒന്നിലധികം പേരെ വിവാഹം ചെയ്യാൻ അനുമതിയുണ്ട്. കേന്ദ്രസ‍ർക്കാർ പാസാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നാൽ വ്യക്തിനിയമങ്ങൾ ഇല്ലാതാകും.ഇതോടെ മുസ്ലീം സമുദായത്തിനുള്ളിലെ ബഹുഭാര്യത്വത്തിനും അവസാനമായേക്കും.മുസ്ലീം കുടുംബ നിയമം പരിഷ്കരിക്കണമെന്ന് സംഘടന 2007 മുതൽ ആവശ്യപ്പെടുന്നുണ്ട്.

2017 കാലത്ത് ഒരു വർഷം സമയമെടുത്ത് നടത്തിയ പഠനത്തിൻ്റെ ഫലമാണ് അടുത്തിടെ പുറത്തു വിട്ടത്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിഷ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബഹുഭാര്യത്വം അനുഭവിക്കുന്ന പുരുഷന്മാരുടെ ഭാര്യമാർക്കിടയിലാണ് പഠനം നടത്തിയത്. പലരും ഭർത്താവിന് വേറൊരു ഭാര്യയുള്ള വിവരം അയൽക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആണ് അറിഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മുസ്ലീം പുരുഷന് നിലവിൽ നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാൻ അനുമതിയുണ്ട്.ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഒന്നിലധികം ഭാര്യമാരോ ഭർത്താക്കന്മാരോ ഉള്ളത് നിയമവിരുദ്ധമാണ്. ഐപിസി സെക്ഷൻ 494 അനുസരിച്ച് ഒന്നാം ഭാര്യ ജീവിച്ചിരിക്കേ വീണ്ടും വിവാഹം ചെയ്യുന്ന പുരുഷന് 7 വർഷം വരെ തടവ് ലഭിക്കാം.ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വം, നീതി, ജ്ഞാനം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളുമായൊന്നും ബഹുഭാര്യത്വം ചേർന്നു പോകുന്നത ല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

രണ്ടാമത് വിവാഹം ചെയ്യുന്ന പുരുഷന്മാർ മറ്റൊരു സ്ത്രീയുമായി ഇഷ്ടത്തിലായി, ആദ്യഭാര്യയ്ക്ക് സൗന്ദര്യം പോരാ എന്നിങ്ങനെ പല കാരണങ്ങളാണ് നിരത്തുന്നത്. രണ്ടാം വിവാഹത്തെ എതി‍ർത്താൽ വിവാഹമോചനം നേടുമെന്ന് ഭ‍ർത്താക്കന്മാർ ഭീഷണിപ്പെടുത്തുന്നതായും സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.