പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി: വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്ന് പുലർച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ മോദി അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹീരാ ബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 99 വയസായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് പ്രധാനമന്ത്രി എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുമായിരുന്നു. അമ്മയുടെ വിയോഗ വിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്നാണ് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.  ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവിനെ മോദി സന്ദർശിച്ചിരുന്നു. ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.

നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്.ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.