ഫുട്‍ബോളിന്റെ ചരിത്ര നായകൻ ഇതിഹാസ താരം പെലെ അന്തരിച്ചു

സാവോപോളോ: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ ആശുപത്രിയിലായിരുന്നു.ലോകകപ്പ് നടന്ന സമയത്ത് പെലെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു.

പെലെയുടെ മരണം ഫുട്ബോൾ ആരാധകരെ ദുഃഖത്തിലാഴ്ത്തി.ബ്രസീലിനായി മൂന്ന് തവണ 1958, 1962, 1970 ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.അർജന്റീനയ്‌ക്കെതിരെ കളിച്ചുകൊണ്ടായിരുന്നു താരം അന്താരാഷ്ട്ര ഫുടബോളിൽ അരങ്ങേറിയത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒരു ഗോൾ നേടിയത് പെലെയായിരുന്നു.1958 ലെ ലോകകപ്പിൽ സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടി പെലെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.പരിക്കിനോട് മല്ലിട്ടുകൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്.

ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പെലെ സ്വന്തമാക്കി.ബ്രസീലിലെ പ്രശസ്ത ക്ലബ് ആയ സാൻറോസിന് വേണ്ടി കന്നി ലോകകപ്പിൽ കളിച്ച നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവ താരമായും തിരഞ്ഞെടുത്തു.കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി.സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി.1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956ൽ പതിനഞ്ചാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്.