മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടുനൽകി; മതാപിതാക്കളടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളുരു: കർണാടകയിൽ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് നിർബന്ധിച്ച് അയച്ചതിന് മാതാപിതാക്കളടക്കം നാല് പേർ അറസ്റ്റിൽ. 21കാരിയായ പെൺകുട്ടിയെയാണ് നിർബന്ധിച്ച് ദേവദാസി സമ്പ്രദായത്തിലേക്ക് അയച്ചത്. യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം.

കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയത്. മുനീറാബാദ് സ്റ്റേഷനിലെത്തി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നത് ദൈവകോപം മൂലമാണെന്നും അതിനാൽ ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്നുമുള്ള വിശ്വാസത്തിലാണ് യുവതിയെ ക്ഷേത്രത്തിലേക്ക് കൊടുത്തത്.

ഇതോടെ ജീവിതകാലം മുഴുവൻ യുവതി ഈ ക്ഷേത്രത്തിൽ ജീവിക്കണം, യാതൊരുവിധ സാമൂഹിക ജീവിതവും പാടില്ല എന്നാണ് ഈ അനാചാരം. സ്ത്രീ സുരക്ഷാ സംഘടനകളും ദളിത് സംഘടനകളുമടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസും സാമൂഹിക നീതി വകുപ്പും കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. 1984 മുതൽ ദേവദാസി സമ്പ്രദായം നിയമവിരുദ്ധമാണ്