ആത്മഹത്യ ചെയ്യാൻ കൈലി മുണ്ടുടുത്ത് തിരുവനന്തപുരത്ത് കടലിൽ ചാടി,വെള്ളമുണ്ടുടുത്ത് പാലക്കാട് കണ്ടെത്തി

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാൻ തിരുവനന്തപുരത്ത് കടലിൽ ചാടി എന്ന് കരുതിയ പോലീസ് ഉദ്യോഗസ്ഥൻ നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് പാലക്കാട് സൗത്ത് പോലീസ് കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കൈലി മുണ്ടുടുത്ത് തിരുവനന്തപുരത്ത് കടൽ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ളമുണ്ട് ധരിച്ച അവസ്ഥയിലാണ് പാലക്കാട് കണ്ടെത്തിയത്. വിജിലൻസിൽ ഡ്രൈവർ ആയ ഗിരീഷിന് ചില കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു.

” ഞാൻ പോകുന്നു ” എന്നെഴുതിയ ഗിരീഷിന്റെ ഒരു കത്ത് വീട്ടുകാർ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇതോടെ വീട്ടുകാർ ആധിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം പാഞ്ഞു. തിരച്ചിലിനൊടുവിൽ തിരുവനന്തപുരത്ത് ആഴിമല ക്ഷേത്രത്തിനു സമീപം കടൽത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി.

തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കടലിൽ ചാടി ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിൽ പോലീസ് എത്തി. തുടർന്ന് കോസ്റ്റൽ പോലീസിന്റെ ബോട്ട് ഉൾപ്പെടെ ഉപയോഗിച്ച് കടലിൽ തിരച്ചിൽ നടത്തി. കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു.

തെരച്ചിൽ തുടരുന്നതിനിടെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സന്ദേശം എത്തി. തിരുവനന്തപുരത്ത് കടലിൽ ചാടിയെന്ന് കരുതിയ പോലീസുകാരൻ പാലക്കാട്ട് ഉണ്ട് ! വസ്ത്രം മാറി പാറക്കെട്ടുകളുടെ മറ്റൊരു വശം വഴി കടന്നതായാണ് വിവരം. ബസ്സിൽ പാലക്കാട്ട് എത്തിയെന്നാണ് ഗിരീഷ് പോലീസുകാരോട് പറഞ്ഞത്.