പ്രണയം,ഹസ്തദാനം,ആലിംഗനം വിലക്ക് കൽപ്പിച്ച് ബ്രിട്ടനിലെ ചെംസ്‌ഫോർഡ് ഹൈലാൻഡ്സ് സ്കൂൾ

ചെംസ്‌ഫോർഡ് : സ്കൂൾ പരിസരത്തു വിദ്യാർഥികൾ തമ്മിലുള്ള ഹസ്തദാനവും ആലിംഗനവും വിലക്കിക്കൊണ്ട് ചെംസ്ഫോഡിലെ ഹൈലാൻഡ്സ് സ്കൂളിലെ സെക്കൻഡറി സ്കൂൾ അഡ്‌മിനിസ്‌ട്രേഷൻ വിചിത്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹസ്തദാനത്തിനും ആലിംഗനത്തിനും പുറമേ പ്രണയബന്ധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഹസ്തദാനം, ആലിംഗനം, പ്രണയബന്ധം, മർദനം എന്നിവ പാടില്ലെന്നും വിദ്യാർഥികളിൽനിന്നു ഫോൺ പിടികൂടിയാൽ അവരെ ആ ദിവസം സുരക്ഷിതമായി പൂട്ടിയിടുമെന്നും പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്നുമുള്ള കർശന നിർദ്ദേശമാണ് സ്കൂൾ അധികൃതർ നൽകിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കെന്ന പേരിലാണ് ഹൈലാൻഡ്സ് സ്കൂൾ അധികൃതർ വിചിത്രമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിർദേശം പരസ്പര ബഹുമാനം ജനിപ്പിക്കുമെന്നും പ്രൊഫഷണലായി പെരുമാറാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്കൂളിൻ്റെ വാദം. ഇതു സംബന്ധിച്ചു പ്രധാനാദ്ധ്യാപിക രക്ഷിതാക്കൾക്ക് കത്തയിച്ചിട്ടുണ്ട്.

” യഥാർഥ സൗഹൃദങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ആജീവനാന്തം പ്രതീക്ഷിക്കുന്നു. പ്രണയബന്ധങ്ങൾ ഞങ്ങൾ അനുവദിക്കില്ല. സ്കൂളിൽ പഠനത്തിനാണ് പ്രധാന്യം, പ്രണയബന്ധങ്ങൾ മൂലം പഠനം തടസപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. ആരോഗ്യകരമായ ബന്ധങ്ങളാണ് ഞങ്ങൾ പഠിപ്പിക്കുക.നിങ്ങളുടെ കുട്ടി മറ്റാരെയെങ്കിലും സ്പർശിച്ചാൽ എന്തും സംഭവിക്കാം. ഒരു പരിക്കിലേക്കു വരെ എത്തിയേക്കാം. നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കായാണ് ഈ നിർദേശം ” .സ്കൂളിനു പുറത്തു രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങൾ ആകാമെന്നും കത്തിൽ പറയുന്നു.

സ്കൂൾ അധികൃതരുടെ നിർദേശത്തിനെതിരെ രക്ഷിതാക്കളും സമീപവാസികളും രംഗത്തെത്തിയിട്ടുണ്ട്.