ഗോപാലകൃഷ്ണൻ ഉണ്ണിത്താനെന്ന ഞാൻ ജാതിവാൽ മുറിച്ചുകളഞ്ഞാണ് അടൂർ ഗോപാലകൃഷ്ണൻ ആയത്

കൊച്ചി: ഇരുപത് വയസ് ആകുന്നതിനു മുമ്പേ ജാതിവാൽ മുറിച്ചു കളഞ്ഞ ആളാണ് ഞാൻ. ഞാൻ ഉണ്ണിത്താനാണ്. അടൂ‍ർ ഗോപാലകൃഷ്ണൻ എന്നുള്ളത് ഗോപാലകൃഷ്ണൻ ഉണ്ണിത്താനാണ്. ജാതിയും മതവും അന്നേ കളഞ്ഞതാണ് ഞാൻ. ഞാൻ ജാതിവെറി പിടിച്ചവനാണെന്നു പറഞ്ഞാൽ അവ‍ർക്കെന്തോ തെറ്റുപറ്റിയെന്നേ എനിക്ക് പറയാനുള്ളൂ. അതെന്തോ മാനസിക പ്രശ്നമാണ്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏത് തരത്തിലുള്ള ജാതി വിവേചനമാണ് നടന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല അടൂർ പ്രതികരിച്ചു.

ഇന്ത്യയുടെ ആദ്യ ദളിത് പ്രസിഡൻഡായ കെ. ആർ. നാരായണന്റെ പേരിൽ സംസ്ഥാനത്ത് തുടങ്ങിയ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ്. സംവരണ അട്ടിമറി, ജാതിവിവേചനം തുടങ്ങിയവയടക്കമുള്ള ആരോപണങ്ങളുന്നയിച്ച് കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് വിദ്യാർഥികൾ നടത്തുന്ന സമരം തുടരുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ജാതീയത നടപ്പാക്കാനോ ജാതിക്കെതിരായ ഒരു സ്ഥാപനമോ അല്ല. അതൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. ജാതിയൊക്കെ നമ്മുടെ ജീവിതത്തിൽ ഉള്ളതാണ്. വിദ്യാർത്ഥികളുടെ ജാതി ഏതാണെന്ന് നമ്മൾ എങ്ങനെയാണ് തിരിച്ചറിയുന്നത്. വിദ്യാർത്ഥികൾ അനുസരിക്കേണ്ട ചില കാര്യങ്ങളുണ്ട്. റിസർവേഷൻ അട്ടിമറിക്കാനുള്ള നീക്കമൊന്നും അവിടെ നടന്നിട്ടില്ല. ഡയറക്ടർ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അയാൾ ഷെഡ്യൂൾഡ് കാസ്റ്റിനോ ഷെഡ്യൂൾഡ് ട്രൈബിനോ എതിരെയുള്ള വ്യക്തിയാണോ? അയാളൊരു പ്രഫഷണലാണ്. പ്രഫഷണലായൊരാൾ വിദ്യാർത്ഥികൾക്കു നേരെ തിരിയേണ്ട കാര്യം എന്താണ്. ഇതിനകത്തെ ലോജിക്ക് ആരും അന്വേഷിക്കുന്നില്ല. അവിടെ മുഴുവൻ ജാതി വിവേചനമാണെന്ന ഒരു ആരോപണം അങ്ങോട്ട് വെക്കുകയാണ്. നിങ്ങളത് തെളിയിക്കൂ.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാവരും സമരം ചെയ്യുന്നില്ല. അതിൽ വസ്തുതാപരമായ പ്രശ്നമുണ്ട്. വിദ്യാർത്ഥികൾ എല്ലാവരും ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുന്നവരാണ്. ഡേ സ്കോളേഴ്സ് അവിടെ ഇല്ല. 19 ബാച്ചിലർ സ്റ്റുഡന്റ്സ് ആണ് അവടെ സീനിയേഴ്സായി ഉള്ളത്. 22 ബാച്ചിലർ സ്റ്റുഡൻസ് ഒരു മാസം മുമ്പ് ചേർന്നതേയുള്ളൂ. അവർക്ക് ഇതിലൊന്നും പങ്കില്ല. അവരുംകൂടി ചേർന്നതാണ് ഹോസ്റ്റൽ. അവരെക്കൂടി ചേർത്ത് തിരുവനന്തപുരത്ത് വന്ന് പ്രകടനം നടത്തുകയായിരുന്നു. സീനിയർ വിദ്യാർത്ഥികളിൽ എല്ലാവരും സമരത്തെ പിന്തുണയ്ക്കുന്നില്ല. പക്ഷേ ഒരു ക്യാമ്പ് പോലെ കഴിയുന്നതിനാൽ ഒരാൾക്ക് മാത്രം മാറി നിൽക്കാൻ കഴിയില്ല. ഞാൻ ഇതിനോട് യോജിക്കുന്നില്ലെന്നു പറഞ്ഞാൽ അയാളുടെ സാമൂഹിക ജീവിതം വലിയ കുഴപ്പത്തിലാകും. അതുകൊണ്ട് മാറി നിൽക്കുന്നില്ല എന്നേയുള്ളൂ- അടൂർ പറയുന്നു.

തങ്ങൾ പകൽ സമയങ്ങളിൽ ഹോസ്റ്റലിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് എന്നോട് പറഞ്ഞ വിദ്യാർത്ഥികളുണ്ട്. വൈകുന്നേരമാകുമ്പോഴാണ് വിനോദ പ്രവർത്തികൾ ആരംഭിക്കുന്നത്. ഗേറ്റ് കീപ്പറായ ആളാണ് വിദ്യാർത്ഥികൾക്ക് അവ എത്തിച്ചു നൽകുന്നത്. അയാളുടെ സെക്യൂരിറ്റി കാബിനിൽ വെച്ച് വിദ്യാർത്ഥികൾക്ക് ഒഴിച്ചു കൊടുക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞിട്ടുണ്ട്. അയാളെക്കുറിച്ച് നാട്ടുകാരോട് അന്വേഷിച്ചപ്പോൾ അയാളൊരു റൗഡിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. നിരവധി പോലീസ് കേസുകൾ അയാൾക്കെതിരെയുണ്ട്.

ഡയറക്ടർ ശങ്കർ മോഹനെപ്പോലൊരാൾക്ക് ഇവിടുത്തെ ജാതി വ്യവസ്ഥയെക്കുറിച്ച് ഒന്നും അറിയില്ല. അയാൾ ഇക്കാര്യത്തിൽ നിഷ്കളങ്കനാണ്. ഇവിടെ ജീവിച്ച ആളല്ല അദ്ദേഹം. അയാളുടെ അച്ഛനും അമ്മയും മലയാളികളാണെങ്കിലും അദ്ദേഹം ഡൽഹിയിൽ ആയിരുന്നു. ജാതി വ്യവസ്ഥയുടെ പ്രശ്നങ്ങളൊക്കെ ഇവിടെ വന്നപ്പോഴാണ് അദ്ദേഹം അറിയുന്നതുപോലും. ശങ്കർ മോഹനെ വിട്ടുകഴിഞ്ഞാൽ അയാളോടൊപ്പമുള്ള എല്ലാവരും അവിടെ നിന്നും പോകും. അവർ തങ്ങളുടെ സമയം പാഴാക്കാൻ അവിടെ നിൽക്കില്ല. ഒരു ഡിപ്പാർട്ട്മെന്റിന്റെ തലവനെ മാറ്റി എന്നു പറയുംപോലെയല്ല ഇത്.

ശങ്കർ മോഹനനെക്കുറിച്ച് മോശമായ കാര്യങ്ങൾ പറ‍ഞ്ഞു നടക്കുന്നുവെന്ന പരാതിയെത്തുട‍ർന്ന് ആ സെക്യൂരിറ്റിയെ മാറ്റി. മാറ്റുന്ന കാര്യം പറയാൻ ചെന്നപ്പോൾ സെക്യൂരിറ്റി സ്ഥാനം ഒഴിയാൻ തയ്യാറല്ലെന്ന് അയാൾ പറഞ്ഞു. മാറിയില്ലെങ്കിൽ പോലീസിനെ ഇടപെടുത്തേണ്ടി വരുമെന്ന് ശങ്കർ മോഹനൻ ആളെ വിട്ട് പറയിച്ചു. കടുത്ത സമ്മ‍ർദ്ദത്തെ തുട‍ർന്നാണ് അയാൾ സ്ഥാനം ഒഴിയാൻ തയ്യാറായത്. അപവാദ പ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ച ആൾ ഈ സെക്യൂരിറ്റിയാണ്. സെക്യൂരിറ്റിയാണ് വില്ലൻ.

ഈ പെണ്ണും അവളുടെ അമ്മയും സെക്യൂരിറ്റിക്കാരന്റെ വീട്ടിലെ ജോലിക്കാരാണ്. ആദ്യം ചാനലിൽ വരുന്നത് അതാണ്. തത്തമ്മേ പൂച്ച എന്നു പറയുന്നതുപോലെ ഈ കള്ളക്കഥകൾ മുഴുവൻ പറയുകയാണ്. അതിലൊട്ടും സത്യമില്ല. വീട് തൂത്തുവാരി മുറ്റത്തെ ഇല വാരി കളയുന്നതിന് ആകെ വേണ്ടിവരുന്നത് ഒരു മണിക്കൂ‍ർ സമയമാണ്. ശങ്ക‍ർ മോഹനന്റെ വീട്ടിൽ വരുന്ന ദിവസം അവർക്ക് വേറെ ഡ്യൂട്ടി ഇടാറില്ല. അവരുടെ ഒരു ദിവസത്തെ ആകെയുള്ള ജോലി ഇതാണ്. എന്നിട്ട് ഈ വീട്ടിൽ നിന്നും ആഹാരം കൊടുക്കും. അതും കഴിക്കും. നന്ദികേടിന്റെയൊക്കെ ഭയങ്കര ഉദാഹരണമാണ്. സെക്യൂരിറ്റിയുടെ വീട്ടിൽ വെച്ചാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്. പിന്നീട് വസ്ത്രമൊക്കെ മാറ്റി. കാരണം വൈകിട്ട് ടിവിയിൽ വരത്തില്ലേ. പെട്ടെന്നുതന്നെ അവ‍ർ താരങ്ങളായി.

ഉടനെതന്നെ ഡബ്യുസിസിയുടെ ആളുകൾ വരുന്നു. അവ‍ർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നു. മീഡിയ വഴി പ്രചരിപ്പിക്കുന്നു. പിന്നെന്താ അവ‍ർ ഒരു സെലിബ്രിറ്റിയായി മാറുന്നു. അവർ പറഞ്ഞതെല്ലാം മറ്റുള്ളവ‍ർ വിശ്വസിച്ചു. വളരെ ബുദ്ധിപൂർവമാണ് ഇത് ചെയ്തത്. കൃത്യമായി പഠിപ്പിച്ചാണ് അവരെ വിട്ടിരിക്കുന്നത്. പഠിപ്പിച്ചതിൽ ഒരാൾ ആക്ടിങ്ങിലെ അസോസിയേറ്റ് പ്രഫസ‍റാണ്. അയാളുടെ പേര് ജ്യോതിസ് എന്നാണ്- അടൂർ ആരോപിച്ചു.

ആ സ്ത്രീകൾ സാധാരണക്കാരാണ്. ജോലി ചെയ്തു ജീവിക്കുന്നവരാണ്. അവരെ കൊണ്ടുപോയി വേഷം കെട്ടിച്ച് കൂടെ നി‍ർത്തി പടം എടുക്കുക. എന്നിട്ട് സോഷ്യൽ മീഡിയയിൽ ഇടുക. കാരണം അവരെക്കൊണ്ട് എല്ലാം പറയിപ്പിക്കാം. തൂപ്പുകാരെയുംകൊണ്ട് വിദ്യാ‍ർത്ഥികൾ നടക്കുന്നത് ഞാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും കണ്ടിട്ടില്ല. തൂപ്പുകാ‍രെക്കൊണ്ട് വിദ്യാർത്ഥികൾക്ക് എന്താണ് കാര്യം. ആ ചോദ്യം നമ്മൾ ചോദിക്കുന്നില്ല- അടൂർ പറഞ്ഞു.

മലയാളസിനിമയുടെ ചരിത്രത്തിനൊപ്പംസഞ്ചരിക്കുന്ന പേരാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്തിനു മുന്നിൽ പലതവണ സാംസ്‌കാരിക കേരളത്തിന്റെ യശസ്സുയർത്തിയ കലാകാരനാണദ്ദേഹം. ഈ 83-ആം വയസ്സിലും സിനിമാസംബന്ധിയായ കാര്യങ്ങളിൽ സജീവമാണ്. അങ്ങനെയൊരാളെ ഒരു സുപ്രഭാതത്തിൽ ജാതിവെറിയനും, സംവരണ വിരുദ്ധനും ഒക്കെയായി ചിത്രീകരിക്കുന്നത് അംഗീകരിച്ചു കൊടുക്കാൻ ഒരു മലയാളിക്കും കഴിയുമെന്ന് തോന്നുന്നില്ല.