പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ചെയ്തതിന്റെ 85 മത്തെ ദിവസം കുറ്റപത്രം സമർപ്പിച്ചു

നെയ്യാറ്റിൻകര : പാറശ്ശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ 85 മത്തെ ദിവസം കുറ്റപത്രം സമർപ്പിച്ചു.കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

ഒക്ടോബർ 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബർ 25 നാണ് യുവാവ് മരിക്കുന്നത്.

കരളും വൃക്കയും തകരാറിലായതാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്.ഷാരോണിന്റെ ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന ഡോക്ടറുടെ മൊഴി പോലീസിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്  വിശദമായ അന്വേഷണം നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.

സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസിൽ ഗ്രീഷമയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൻറെ ഗതി മാറ്റി മറിച്ച വിവരങ്ങൾ പുറത്ത് വന്നത്. 2022 ഒക്ടോബർ14-നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയെ തുടർന്ന് ആദ്യം ഷാരോണിനെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്നും കണ്ടെത്തിയിരുന്നു.