മാധ്യമസ്വാതന്ത്ര്യത്തിന്റെ പിന്തുണയ്ക്കുന്നു; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ യുഎസ്

ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവനയുമായി യുഎസ്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് നിലപാട് വ്യക്തമാക്കിയത്ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ തടയുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായി യുഎസ് കണക്കാക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് യുഎസ്.

നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയവയാണ്. ഞങ്ങളുടെ ബന്ധങ്ങളില്‍ ഇന്ത്യയിലുള്‍പ്പെടെ ഇതുയര്‍ത്തിക്കാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ആ ഡോക്യുമെന്ററി കണ്ടിട്ടില്ല. ഡോക്യുമെന്ററി ഇന്ത്യ നിരോധിച്ചത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇന്ത്യയും അമേരിക്കയും പരസ്പരം പങ്കിടുന്ന മൂല്യങ്ങള്‍ യുഎസ് അതുപടി തുടരുമെന്നും നെഡ് പ്രൈസ് നിലപാടറിയിച്ചു.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. 2019ല്‍ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യൂമെന്ററിയില്‍ പരാമര്‍ശിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഉറപ്പുനല്‍കുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആള്‍ക്കൂട്ട ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളും രണ്ടാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.ഗുജറാത്ത് കലാപം വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്.

ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഡോക്യുമെന്ററി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും.ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസര്‍ക്കര്‍ രംഗത്തെത്തുകയും തുടര്‍ന്ന് യൂട്യൂബില്‍നിന്നും ട്വിറ്ററില്‍നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.