കേരളത്തിന്റെ ആവശ്യങ്ങൾക്ക് അർഹിച്ച പരിഗണന നൽകിയില്ല.ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് അർഹിച്ച പരിഗണന നൽകിയില്ലെന്നും കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യങ്ങളായ എയിംസ്, റെയിൽ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും കേന്ദ്ര ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താതെയുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിന്റെ റെയിൽവേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല.മൂലധന ചെലവിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത വായ്പ ഈ വർഷവും തുടരുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിൽ ധാരാളം നിബന്ധനകളുണ്ട്.ഇത് സഹകരണ ഫെഡറലിസത്തിൻറെ തത്വങ്ങൾക്കനുസൃതമല്ല.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ വർദ്ധിച്ചുവരുന്നതായി വിദഗ്ദ്ധരുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെമേൽ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതത്തിൽ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും, കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതും,പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനവുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലേതെന്ന് പിണറായി വിജയൻ പറഞ്ഞു.