ട്രാൻസിറ്റ് വിസയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, മക്കയിലേക്കുള്ള യാത്ര തുടരുന്നു.ശിഹാബ് ചോറ്റൂർ

ന്യൂഡൽഹി: പാക്കിസ്ഥാൻ വിസ അനുവദിക്കാതിരുന്നതിനാൽ യാത്ര വൈകിയ ശിഹാബ് ചോറ്റൂർ യാത്ര പുയാത്ര പുനരാരംഭിക്കുന്നു.ഹജ്ജ് ചെയ്യുന്നതിനായി മക്കയിലേക്ക് കാൽനടയായി പോകുന്ന മലയാളി ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിച്ചു.കഴിഞ്ഞ നാല് മാസമായി അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്.

“ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. സമയം പോയിക്കിട്ടുന്നില്ല. ഏകദേശം നാല് മാസവും ഒൻപത് ദിവസവും ഞാൻ പഞ്ചാബിലെ അമൃത്സർ ഹാസയിലെ ആഫിയ കിഡ്സ് സ്കൂളിലായിരുന്നു താമസിച്ചിരുന്നത്. ജൂൺ രണ്ടിനാണ് ഞാൻ യാത്ര തുടങ്ങുന്നത്. ഒരൊറ്റ പേപ്പറിനുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ പേപ്പർ ലഭിച്ചിരിക്കുകയാണ്. ഒരുപാട് ഓർമ്മകൾ മനസിൽ സൂക്ഷിച്ചാണ് ഞാൻ യാത്ര തുടരുന്നത്. പാക്കിസ്ഥാന്റെ മണ്ണിലേക്ക് ഞാൻ കാലെടുത്തു വെയ്ക്കാൻ പോകുകയാണ്.” ശിഹാബ് പറയുന്നു.

“പാക്കിസ്ഥാൻ വിസ നിഷേധിച്ചിരുന്നില്ല. കാറ്റഗറിയിൽ വന്ന പ്രശ്നങ്ങളാണ് യാത്ര തടസ്സപ്പെടാൻ ഇടയാക്കിയത്. പാക്കിസ്ഥാൻ സന്ദർശിക്കുകയാണെങ്കിൽ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. പാക്കിസ്ഥാനിൽ നിന്നും ഇറാനിലേക്ക് സഞ്ചരിക്കണമെങ്കിൽ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ കിട്ടാൻ വൈകിയത്.” ടൂറിസ്റ്റ് വിസയാണെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുമായിരുന്നുവെന്നും ശിഹാബ് പറഞ്ഞു.

ഇന്ത്യയിലും പാക്കിസ്ഥാനിലും തന്നോടൊപ്പം വരാൻ ആരോടും പറഞ്ഞിട്ടില്ല,തന്നെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവരോട് വെറുപ്പോ വിദ്വേഷമോ ഇല്ല. ഇത് ആരെങ്കിലും അനുകരിക്കണം എന്ന അഭിപ്രായവുമില്ല. നടന്നു പോയി ഹജ്ജ് ചെയ്യണമെന്നുള്ളത് സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാർത്ഥന വേണം ശിഹാബ് പറഞ്ഞു