ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം : കടുത്ത പനി ബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റികരയിലുള്ള നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദർശകർക്ക് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർബുദ ബാധിതനായി ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതിനിടെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചേർന്ന് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ല. ചികിത്സ നിഷേധിക്കുന്നതിന് പിന്നിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു.ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് നൽകുന്നത് സഹോദരൻ ആരോപിക്കുന്നു.

ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെ നാളെ ആശുപത്രിയിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.