മുംബൈ എയർപോർട്ട് ഇഡി, സിബിഐ അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്ത ശേഷം അദാനിക്ക് കൈമാറി,മോദി അദാനി വഴിവിട്ട ബന്ധം,രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി മുഖ്യമന്ത്രിയായ കാലം മുതൽ അദാനി മോദിയുടെ വിശ്വസ്തനാണെന്നും ഇരുവരും ഒന്നിച്ച് എത്ര തവണ വിദേശ യാത്ര നടത്തിയെന്നും ഇതിനു പിന്നാലെ എത്ര കരാറുകൾ അദാനിക്ക് ലഭിച്ചുവെന്നും ലോക് സഭയിൽ രാഹുൽ ഗാന്ധി ചോദിച്ചു.മോദിയുടെ വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശ നയവും അദാനിക്കു വേണ്ടിയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പു ചട്ടം അദാനിക്കുവേണ്ടി മാറ്റി. 2014ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർദ്ധിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ആളുകൾ ചോദിക്കുന്നത്. അദാനി ബിജെപിക്ക് എത്ര രൂപ സംഭാവന നൽകിയെന്നും രാഹുൽ ചോദിച്ചു.

ചട്ടങ്ങൾ മറികടന്ന് ആറ് വിമാനത്താവളങ്ങൾ അദാനിക്ക് നൽകി. ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന മുംബൈ എയർപോർട്ട് ഇഡി, സിബിഐ അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്ത ശേഷം അദാനിക്ക് കൈമാറി.ഭാരത് ജോഡോ യാത്രയിൽ പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമാണ് ജനങ്ങൾ സംസാരിച്ചത്.എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലെന്ന് രാഹുൽ പറഞ്ഞു.

അദാനിയോടൊപ്പം നിങ്ങൾ എത്ര തവണ വിദേശയാത്ര നടത്തി? എത്ര തവണ നിങ്ങളുടെ യാത്രയ്ക്കൊപ്പം അദാനി ചേർന്നു? വിദേശ രാജ്യത്ത് ചെന്ന ശേഷം അദാനി എത്ര തവണ മോദിയെ കണ്ടിട്ടുണ്ട്? അദാനിക്കുവേണ്ടി എത്ര കരാറുകളിൽ ഒപ്പിട്ടു?” രാഹുൽ മോദിയോട് ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക് സഭയിൽ ഉയർത്തിയത്. മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം രാഹുൽ ഉയർത്തി കാണിച്ചെങ്കിലും സ്പീക്കർ തടഞ്ഞു.