കാൻസർ രോഗമുണ്ടാക്കാവുന്ന റോഡമിന്‍ എന്ന മാരക രാസവസ്തു പഞ്ഞിമിഠായിയില്‍

തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന പഞ്ഞിമിഠായി നിർമാണ കേന്ദ്രത്തിലെ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കാന്‍സർ രോഗത്തിന് കാരണമാകുന്ന മാരക രാസവസ്തു റോഡമിന്‍ കണ്ടെത്തി.നിർമ്മാണ കേന്ദ്രം പൂട്ടി സീൽ വെച്ചു.വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.

ലൈസൻസ് ഇല്ലാതെ തീർത്തും വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്.അനധികൃത ഭക്ഷ്യ ഉൽപാദനത്തിനും, നിരോധിത കളർ ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷനിയമപ്രകാരം പഞ്ഞിമിഠായി നിർമാണ കേന്ദ്രം അടച്ച് പൂട്ടി.തുണിക്ക് കൂടുതൽ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിൻ.

ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.വ്യാപക പരിശോധ ആരംഭിച്ചതായും സംസ്ഥാന വ്യാപകമായി പരിശോധനയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.