ജോയ് ആലുക്കാസിന്‍റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂർ : ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് കള്ളപ്പണംഎത്തിക്കുകയും ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിന് പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.ഔദ്യോഗിക രേഖകൾ, മെയിലുകൾ, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങി പരിശോധനയ്ക്കിടെ വാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകൾ ഇ ഡി ശേഖരിച്ചു.

ഈ കള്ളപ്പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചതായി കണ്ടെത്തി.ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കൾ,
3 ബാങ്ക് അക്കൗണ്ടുകൾ,3 സ്ഥിര നിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് ഇന്ത്യയുടെ ഓഹരികൾ എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു.