സംസ്ഥാനത്തു പരീക്ഷാ ചൂട് തുടങ്ങി,ഇന്ന് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം.രാവിലെ 9.30ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും.പരീക്ഷ അവസാനിക്കുന്നത് മാർച്ച് 29 നാണ്. 2,960 പരീക്ഷാ സെന്ററുകളാണ് മൊത്തമായി സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്.

ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷയെഴുതും.ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷ മർച്ച് 10ന് ആരംഭിച്ച്‌ മാർച്ച് 30ന് അവസാനിക്കും. പരീക്ഷ എഴുതുന്ന 419,362 വിദ്യാർത്ഥികളിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്.

പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും,സുരക്ഷാ കാര്യങ്ങള്‍ക്കായി സംസ്ഥാന ഡിജിപിയുമായി ബന്ധപ്പെട്ടതായും,പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകളില്‍ കുടിവെള്ളം കരുതാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും,വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 70 ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം 2023 ഏപ്രിൽ 3 ന് തുടങ്ങി ഏപ്രിൽ 26 ന് അവസാനിക്കും മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളുമായാണ് വിദ്യാഭ്യസ വകുപ്പ് മുന്നോട്ട് പോകുന്നത്.കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങൾ ചോദിച്ചിരുന്നത്.ഇത്തവണ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകും.