30 കോടി രൂപ വാഗ്‌ദാനം,അനുസരിച്ചില്ലെങ്കിൽ വകവരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ.ആരോപണവുമായി സ്വപ്ന സുരേഷ്

ബെംഗളൂരു: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്നയാൾ തന്നെ സമീപിച്ചുവെന്ന ഗുരുതര ആരോപണവുമായി പ്രതി സ്വപ്ന സുരേഷ്.താനും മക്കളും ബെംഗളൂരുവിൽനിന്നു ഹരിയാനയിലോ, ജയ്പുരിലേക്കോ മാറണമെന്നും കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മകൾക്കുമടക്കം എതിരെയുള്ള തെളിവുകൾ കൈമാറണമെന്ന്  വിജയ് പിള്ള ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് 15 മിനിറ്റിനടുത്ത് നീണ്ടുനിന്ന ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു.

മൂന്നു ദിവസം മുമ്പ് കണ്ണൂരിൽനിന്നുള്ള വിജയ് പിള്ള ഇൻ്റർവ്യൂ എടുക്കാനെന്ന പേരിൽ തന്നെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടു. ഇതേ തുടർന്നു താനും മക്കളും അദ്ദേഹം പറഞ്ഞ ഹോട്ടലിൻ്റെ ലോബിയിൽ എത്തി. രണ്ടു മിനിറ്റത്തെ ചർച്ചയ്ക്ക് ശേഷം ഇതൊരു ഒത്തുതീർപ്പ് ചർച്ചയാണെന്നു മനസിലായി. ഒരാഴ്ചത്തെ സമയം തരാം, മക്കളെകൊണ്ട് സ്ഥലം വിടണം എന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലോ, ജയ്പുരിലേക്കോ മാറണമെന്ന് ആവശ്യപ്പെട്ടു. അവിടെ താമസത്തിനുവേണ്ട ഫ്ലാറ്റടക്കം എല്ലാ സഹായവും ലഭ്യമാക്കാം എന്നും പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെക്കുറിച്ചടക്കമുള്ള എല്ലാ വിവരങ്ങളും കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസിലാക്കി അനുസരിപ്പിക്കാൻ വിട്ടതാണ് തന്നെയെന്നും വിജയ് പിള്ള പറഞ്ഞു.

നിർദേശം അനുസരിച്ചില്ലെങ്കിൽ പിന്നീട് ഒത്തുതീർപ്പ് ചർച്ച ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞു. ആയുസിന് ദോഷം വരുത്തുമെന്ന തരത്തിൽ ഭീഷണി മുഴുക്കി. മുഖ്യമന്ത്രിക്കും മകൾക്കും യൂസഫലിക്കും എതിരെ സംസാരിക്കുന്നത് അവസാനിപ്പിച്ചു ജനങ്ങളോട് ക്ഷമ ചോദിച്ചു, താൻ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ഇവിടെനിന്ന് മുങ്ങുക. പിന്നെ ഒരു മാസത്തിനകം ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട്, മലേഷ്യയ്ക്കോ, യുകെയിലേക്കോ ഉള്ള വിസ എന്നിവ തയ്യാറാക്കി നൽകാമെന്ന് പറ‍ഞ്ഞു. പിന്നെ ഒരിക്കലും സ്വപ്ന സുരേഷ് ജീവനോടെ ഉണ്ടോയെന്ന് ജനങ്ങൾ അറിയരുത്.

10 കോടി രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ മക്കളൊക്കെ ഉള്ളതിനാൽ 30 കോടി രൂപ തന്ന് സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞു. എവിടെ പോയെങ്കിലും ജീവിച്ചുകൊള്ളണമെന്നാണ് പറ‍ഞ്ഞത്. ഇതിനുള്ള എല്ലാ സഹായവും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നൽകാമെന്നും പറഞ്ഞതായി വിജയ് പിള്ള പറഞ്ഞു. യൂസഫലി എന്ന വ്യക്തി യുഎഇയെ ഉപയോഗിച്ചു തനിക്ക് പണി തരും. അതുകൊണ്ട് യൂസഫലിയുടെ പേര് പറയരുത്. യൂസഫലിക്ക് കേരളത്തിലെ വിമാനത്താവളങ്ങലിൽ ഷെയർ ഉണ്ടെന്നും ഭയങ്കര സ്വാധീനം ഉണ്ടെന്നും പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ താൻ സാധാരണ വിമാനത്തിലാണ് യാത്ര ചെയ്യാറുള്ളത്. അതു മനസിലാക്കിയ ഇവർ തൻ്റെ ബാഗേജിൽ മയക്കുമരുന്നടക്കം വെച്ചു പിടിപ്പിച്ചു മൂന്നു വർഷത്തേക്ക് ജയിലിലാക്കുമെന്നു പറഞ്ഞു. ഒന്നെങ്കിൽ തന്നെ അവർക്ക് ജയിലിലാക്കണം. അല്ലെങ്കിൽ സ്ഥലം കാലിയാക്കണം. അതും അല്ലെങ്കിൽ 30 കോടി വാങ്ങി രാമലീല സിനിമയിൽ ദിലീപ് ചെയ്തതുപോലെ വേറൊരു സ്ഥലത്ത് ജീവിക്കണം എന്നിങ്ങനെ ഭീഷണിപ്പെടുത്തി.

മരണം ഉറപ്പണെന്ന് ഇതിൽനിന്നു മനസിലായി. സ്വപ്ന സുരേഷിന് ഒരു പിതാവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് അവസാനം വരെ പോരാടും. ജനങ്ങളെ കബളിപ്പിക്കാനോ മുഖ്യമന്ത്രിയുടെ പതനം കാണാനോ ഉള്ള ആഗ്രഹമോ രഹസ്യ അജണ്ടയോ തനിക്ക് ഇല്ല. ഓരോ വെളിപ്പെടുത്തലുകളും പുറത്തവരുമ്പോൾ സത്യം പുറത്തുവരുമെന്ന സംതൃപ്‌തിയാണ് തനിക്ക് ഉള്ളത്. ഗോവിന്ദൻ മാഷ് എന്നെ തീർത്തുകളയുമെന്ന് പറഞ്ഞു, വിമാനത്താവളത്തിൽവെച്ചു തന്നെ കിട്ടിയാൽ യൂസഫലി ഇടപെട്ട് തന്നെ കേസിൽ കുടുക്കുമെന്ന് പറഞ്ഞു. ആദ്യം അഭ്യർഥനയായിട്ടും പിന്നീട് ഭീഷണി ആയിട്ടുമാണ് വിജയ് പിള്ള ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തീരുമാനമെടുക്കാൻ സമയം തന്നു.

ഇക്കാര്യങ്ങൾ തൻ്റെ അഭിഭാഷകന് ഇ മെയിൽ മാർഗം അയച്ചു നൽകി. അദ്ദേഹം ഇത് കർണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഇഡിക്കും അയച്ചു. കേസിൻ്റെ അവസാനം വരെ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ല. തൻ്റെ പോരാട്ടം കേരളത്തിനുവേണ്ടിയാണ്. പോരാട്ടത്തിൻ്റെ അവസാനം കണ്ടേ ഞാൻ അടങ്ങൂ. യുസഫലി, രവി പിള്ള എന്നിവരുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. ഭീഷണിക്കോ, ഒത്തുതീർപ്പിനോ തൻ്റടുത്തേക്ക് വരേണ്ട. എല്ലാം പുറത്തുകൊണ്ടുവരും. ഇഡിയിൽനിന്നു വിജയ് പിള്ളയ്ക്ക് സമൻസ് ലഭിച്ചുവെന്നും ഇതോടെ ഇദ്ദേഹം തൻ്റെ ലീഗൽ അഡ്വൈസറാണെന്നു പറയാൻ നിർബന്ധിച്ചു”. സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു.

.