കാശ് തരാനില്ല, ചെക്ക് മടങ്ങിയിട്ടില്ല,പിന്നെന്താ എന്നോട് ഇഷ്ടക്കേട്.നിങ്ങൾ നന്നായി വാചകമടിക്കുന്നു,എനിക്ക് നിങ്ങളെ ഇഷ്ടമല്ല.ബാലചന്ദ്രമേനോൻ

ഇന്നസെൻ്റിന് തന്നെ ഇഷ്ടമല്ലാതിരുന്നതിൻ്റെ കാരണം തുറന്ന് പറയുന്നു ബാലചന്ദ്രമേനോൻ തന്റെ യുട്യൂബ് ചാനലിലൂടെ

“ഞാൻ ആദ്യമായി ഇന്നസെന്റിനെ പരിചയപ്പെട്ടത് എന്റെ അസോസിയേറ്റ് ആയിരുന്ന ആർ ഗോപിനാഥിന്റെ ‘ദൈവത്തെയോർത്ത്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. തോട്ടപ്പള്ളി കൽപ്പവാടിയിലായിരുന്നു അന്ന് എല്ലാവരും താമസം. ഇന്നസെന്റ് വന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ വലിയ പരിചയമില്ലായിരുന്നു. ഒരു ദിവസം നോക്കുമ്പോൾ ഒരു കൈലി ഉടുത്തു തോർത്ത് തലയിൽകെട്ടി ഒരു ചൂണ്ടയുമായി ഇന്നസെന്റ് പോകുന്നു.എന്നാൽ ഒരു സിനിമാ നടനെന്ന നിലയിൽ താനത് പ്രതീക്ഷിച്ചിരുന്നില്ല.

അന്ന് വൈകുന്നേരം വേണു നാഗവള്ളിയുമായി ഒത്തുകൂടിയപ്പോൾ അദ്ദേഹം പറഞ്ഞു ഇന്നച്ചൻ വന്നിട്ടുണ്ട് എന്നെ തിരക്കിയെന്ന്. ഇന്നച്ചനെക്കൂടി വിളിച്ചാലോ എന്ന് വേണു ചോദിച്ചു. എന്നാലത് വേണോ നമ്മുടെ സ്വകാര്യതയിലും തമാശക്കിടയിലും വേറൊരാളെ വിളിക്കണോയെന്നായിരുന്നു ഞാൻ ചോദിച്ചത്. എന്നാൽ വേണു പറഞ്ഞു അത് ഇന്നച്ചനെ അറിയാഞ്ഞിട്ടാണ്, ഒരിക്കൽ പരിചയപ്പെട്ട് കഴിഞ്ഞാൽ പിന്നെ ഇന്നച്ചനെ ഇങ്ങോട്ടുവിളിക്കുമെന്ന്.എന്നാൽ വിളിച്ചോളൂവെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഇന്നസെന്റ് വന്നു.

എന്നാൽ പരസ്‌പരം നോക്കിയെങ്കിലും ഇന്നസെന്റ് എന്നോട് സംസാരിച്ചില്ല. കുറച്ചുകഴിഞ്ഞ് ഇന്നസെന്റ് ചോദിച്ചു, ഞാനൊരു സത്യം പറഞ്ഞാൽ ആർക്കെങ്കിലും വിഷമമാകുമോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഇന്നസെന്റ് എന്നാൽ സത്യമേ പറയൂ എന്നല്ലേയെന്ന്. അപ്പോൾ ഇന്നസെന്റ് പറഞ്ഞു, നിങ്ങൾ നന്നായി വാചകമടിക്കുന്നുണ്ട്. എന്നാൽ എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന്. നമ്മൾ തമ്മിൽ ഒരു പടത്തിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല, കാശ് തരാനില്ല, ചെക്ക് മടങ്ങിയിട്ടില്ല, പിന്നെന്താണ് ഇഷ്ടപ്പെടാതിരിക്കാൻ കാരണമെന്ന് ഞാൻ ചോദിച്ചു. നിങ്ങളെപ്പറ്റി കുറേ കാലമായി കേൾക്കുന്നു, നിങ്ങൾ എടുത്ത എല്ലാ പടവും ഓടുന്നു, നിങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്, നിങ്ങൾ സംസാരവിഷയമാകുന്നു, അതുകൊണ്ട് തനിക്ക് സഹിക്കുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.

എനിക്ക് നിങ്ങളോട് വലിയ വെറുപ്പായിരുന്നു, നിങ്ങളുടെ യൂണിറ്റിൽ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞുപോകുമ്പോൾ നായികമാർക്ക് വിഷമമാകുന്നു, കരയുന്നു, ഇയാൾ ആരായെന്ന് ഇന്നസെന്റ് ചോദിച്ചു.എന്നാൽ ഈ വിരോധം തുടരാൻ തീരുമാനിച്ചോയെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ വിരോധമില്ലെന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചതുകൊണ്ട് വിരോധം പോയെന്നും ഇന്നസെന്റ് വെളിപ്പെടുത്തി. പടത്തിൽ വിളിക്കാതിരുന്നതുകൊണ്ടാണ് നീരസം വന്നതെന്നും സിനിമാ മേഖലയുടെ സ്വഭാവമാണെന്ന് ഇതെന്നും തന്നോട് പറഞ്ഞതും ഇന്നസെന്റാണെന്ന് ബാലചന്ദ്ര മേനോൻ വെളിപ്പെടുത്തി.”

” അമ്മയുടെ പ്രസിഡന്റായിരിക്കെ ഒരിക്കൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നസെന്റ് നടത്തിയ ഒരു പ്രസംഗം കണ്ടിട്ടുണ്ട്. സംഘടനയിൽ ഇംഗ്ളീഷ് പറയുന്ന ആൾക്കാരുണ്ടാവും. എന്നാൽ മമ്മൂട്ടിക്കും മോഹൻലാലിനും ഇംഗ്ളീഷ് അത്ര വശമില്ല, അതിനാലാണ് താൻ പ്രസിഡന്റ് ആയതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അതേസമയം, ഇന്നസെന്റ് പറഞ്ഞതുകൊണ്ട് ആൾക്കാർ കയ്യടിച്ചു, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവരെ ഇരുത്തി കൊച്ചാക്കി എന്ന് പറയുമായിരുന്നു. എന്തും പറയാനുള്ള ലൈസൻസ് ഇന്നസെന്റിന് ജനങ്ങൾ കൊടുത്തിരുന്നു.”

ഇന്നസെന്റുമായി ആത്മബന്ധമല്ല, മറിച്ച് തൊഴിൽപരമായ ബന്ധമാണുണ്ടായിരുന്നത്. ഇന്നസെന്റ്- കെ പി എ സി ലളിത ജോഡി പിറന്നത് തന്റെ വിതരണകമ്പനിയായ സേഫ് റിലീസിന്റെ ആദ്യ സിനിമയായ ‘വിവാഹിതരേ ഇതിലേ’ എന്നതിലൂടെയാണ്. ഇന്നസെന്റ് ആദ്യമായി പാടിയതും ഈ സിനിമയിലാണ്. ഇന്നസെന്റ് നന്നായി പാടുമെന്ന് മനസിലാക്കുന്നത് അദ്ദേഹം മരിച്ചതിനുശേഷമാണെന്നും സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ പറഞ്ഞു