കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെ തിരിച്ചറിഞ്ഞു.നോയിഡ സ്വദേശി ഷെഹറുഖ് സെയ്‌ഫി

കോഴിക്കോട്: നോയിഡ സ്വദേശി ഷെഹറുഖ് സെയ്‌ഫി എന്നയാളാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട പ്രതിയെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ട ദൃശ്യത്തിലുള്ളയാൾ അല്ല അക്രമിയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമുള്ള ദൃശ്യങ്ങളിൽ കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയാണ് എന്നാണ് വിവരം.

ഇയാളെ മറ്റൊരാള്‍ വന്ന് ബൈക്കിൽ കൂട്ടികൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.ഇയാളുടെ പക്കൽ ബാഗും ഫോണുമുണ്ടായിരുന്നു.വലിയ പോലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. പ്രധാന ദൃക്സാക്ഷി റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

എല്ലാവരുടെയും ദേഹത്ത് പെട്രോൾ പോലുള്ള ദ്രാവകം തെളിച്ചു. എല്ലാവരെയും മാറി മാറി ഇയാൾ നോക്കുന്നുണ്ടായിരുന്നു. പ്രതിക്ക് ഏകദേശം 150 cm ഉയരം ഉണ്ട്.ആരോഗ്യമുള്ള ശരീരം. ഇറക്കം കൂടിയ ഷർട്ട് ആണ് ധരിച്ചിരുന്നത്. പ്രകോപനമൊന്നുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്സാക്ഷി റാസിഖ് പറഞ്ഞു.അക്രമിയെ കുറിച്ചുള്ള നിർണായക വിവരങ്ങളും റാസിഖ് പങ്കുവെച്ചു.

അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇം​ഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇം​ഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാ​ഗിൽ നിന്ന് ലഭിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎ യും അന്വേഷണം നടത്തും.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ജില്ലയിലെ മുഴുവൻ സിഐമാരെയും കേസന്വേഷണ സംഘത്തിലുണ്ട് . ഷാഡോ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളെയും അന്വേഷണ സംഘത്തിലുൾപ്പെടുത്തി. ആശുപത്രി, ലോഡ്ജ്, ഹോട്ടൽ മുറികൾ തുടങ്ങി വ്യാപക പരിശോധന നടത്താൻ നിർദേശം നല്‍കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.