ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലീം യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ,

കർണാടക ഉജിരെ : ബസിൽ യാത്ര ചെയ്യുന്നതിനിടെ ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്ലീം യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു കർണാടക ലോക്കൽ പോലീസ്.നാല് പ്രതികൾക്കെതിരെയും ഐപിസി 323, 341, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിൽ ഉജിരെയിൽ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ബസിൽ വെച്ച് ഹിന്ദു യുവതിയോട് സംസാരിച്ച സഹീർ എന്ന 22കാരനാണ് ആക്രമണത്തിനിരയായത്.സഹീറും യുവതിയും പരസ്പരം അറിയാവുന്നവരാണെന്ന് പോലീസ് അറിയിച്ചു.ബെൽത്തങ്ങാടി എന്ന സ്ഥലത്തു യുവതി ഇങ്ങിയതിനുശേഷം ബസ് ഉജിരെയിൽ എത്തിയപ്പോൾ ഈ നാൽവർ സംഘം ബസ് തടഞ്ഞ് യുവാവിനെ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.ബസിലെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെയാണ് യുവാവിന് മർദ്ദനമേറ്റത്.

മർദ്ദനത്തിൽ പരിക്കേറ്റ സഹീറിനെ ബെൽത്തങ്ങാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവാവിന് മർദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.മർദ്ദനമേറ്റ സഹീറിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മർദ്ദനത്തിനും വാക്കേറ്റത്തിലേക്ക് നയിച്ചതുമായ കാര്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കുമെന്നും പറഞ്ഞു.