ചലച്ചിത്രതാരം കൊല്ലം അജിത്ത് ഓർമ്മയായിട്ട് അഞ്ചു വർഷം

പി പദ്‌മരാജന്റെ സംവിധാനത്തിൽ 1984ല്‍ പുറത്തിറങ്ങിയ ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് കൊല്ലം അജിത്ത് സിനിമയിലെത്തുന്നത്. പത്മരാജനോട് സംവിധാന സഹായിയാകൻ അവസരം ചോദിച്ച അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു.പത്മരാജൻ തന്റെ മിക്ക ചിത്രങ്ങളിലും അജിത്തിനു വേഷം കൊടുത്തിരുന്നു.

റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്ത് സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് താരമായത്.ഏകദേശം അമ്പതോളം ചിത്രങ്ങളിൽ അജിത്ത് അഭിനയിച്ചു.മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട്, ലാൽസലാം, നാടോടിക്കാറ്റ്, നമ്പർ 20 മദ്രാസ് മെയിൽ, യുവജനോത്സവം, ആറാം തമ്പുരാൻ, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായി എത്തിയെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളില്‍ മാത്രമായി ഒതുങ്ങി.ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.’പകൽപോലെ ‘ ‘കോളിംഗ് ബെല്‍’ എന്ന സിനിമകളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു.

2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് അവാസനമായി അഭിനയിച്ച ചിത്രം.മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളിൽ പ്രതിനായകനായും വില്ലനായും മലയാളികളുടെ മനസ് കീഴടക്കിയ കൊല്ലം അജിത്ത് ഒരുപാട് ആഗ്രഹങ്ങൾ സിനിമയിൽ ബാക്കിയാക്കി 2018 ഏപ്രിൽ 5 ന് കലാ ലോകത്തോട് വിടപറഞ്ഞു