കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും പ്രശസ്ത ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥൻ അന്തരിച്ചു

തൃശൂർ : പ്രശസ്ത ബാലസാഹിത്യകാരൻ കെവി രാമനാഥൻ അന്തരിച്ചു. 91 വയസായിരുന്നു.തൃശൂരിൽ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ 36 വർഷക്കാലം അധ്യാപകനായിരുന്നു.ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെവി രാമനാഥനെ തേടിയെത്തിയിരുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡ് പൗർണമിയിൽ പരേതരായ മണക്കൽ ശങ്കരമേനോന്റെയും കിഴക്കേവളപ്പിൽ കൊച്ചു കുട്ടിയമ്മയുടെയും മകനായി 1932 ഓഗസ്റ്റ് 29നായിരുന്നു കെ.വി. രാമനാഥന്റെ ജനനം.1949 ൽ ദീനബന്ധു പത്രത്തിന്റെ വാരാന്തത്തിൽ കഥയെഴുതിയാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചു.ആമയും മുയലും ഒരിക്കൽക്കൂടി, മാന്ത്രികപ്പൂച്ച, അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി,കമാൻഡർ ഗോപി, തുടങ്ങി ഇരുപതോളം ബാലസാഹിത്യ കൃതികളുടെ രചയിതാവാണ്.