അബ്ദുൽ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് ,കേരളത്തിലേക്കു വരാൻ അനുമതി നൽകി സുപ്രീംകോടതി

ന്യൂ ഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച സുപ്രീംകോടതി മഅദനിക്ക് കേരളത്തിലേക്ക് വരാനും ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനും അനുമതി നൽകി.കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിർദേശിച്ചിട്ടുണ്ട്.

മഅദനിക്കെതിരെ ഗുരുതര കുറ്റങ്ങളാണ് നിലനിൽക്കുന്നതെന്നും അഞ്ചു മാസത്തിനുള്ളിൽ അന്തിമവിചാരണ പൂർത്തിയാകുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു.കേസിൻ്റെ വിചാരണ പൂർത്തിയായി, മഅദനി ജാമ്യവ്യവസ്ഥകൾ ഇതുവരെ പാലിച്ചിട്ടുണ്ട്, വിചാരണാ കോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിലേക്ക് മടങ്ങും,മഅദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബലും , ഹാരിസ് ബീരാനും കോടതിയെ ബോധ്യപ്പെടുത്തി.

മഅദനിയുടെ ആവശ്യം എതിർത്തു കൊണ്ട് കർണാടക സർക്കാരും കർണാടക ഭീകര വിരുദ്ധ സെല്ലും പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.തുടർവാദങ്ങൾ കേട്ട കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുകയായിരുന്നു.